തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സിൻ സ്റ്റോക്ക് തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്ക് വാക്സീനേഷന് വേണ്ട വാക്സിൻ നൽകേണ്ടത് കേന്ദ്രസർക്കാരാണ്..സംസ്ഥാനത്തിന്റെ പക്കലുള്ള സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇത് പെടുത്തി. ഇതിനെ തുടർന്നാണ് വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ ആഗോള ടെണ്ടർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാദ്ധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്സിനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സിൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ തന്നെ വിളിച്ചാൽ വാക്സിനുകളുടെ വില ഉയരാതെ നിലനിർത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സമൂഹത്തിൽ പരമാവധി പേർക്ക് വാക്സീൻ നൽകലാണ്. അങ്ങിനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആർജ്ജിക്കാനാവുക. എന്നാൽ വാക്സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയിൽ വാക്സീനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു..