തിരുവനന്തപുരം: കൊവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ്, വെെറ്റ് ഫംഗസ് വ്യാപനവും രൂക്ഷമായിരിക്കെ രാജ്യത്ത് യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. മറ്റു രണ്ടു ഫംഗൽ ബാധകളേക്കാൾ ഗുരുതരമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ദ്ധാഭിപ്രായം.
ബ്രിജ്പാല്‍ ഇ.എന്‍.ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 45 വയസുകാരനിലാണ് യെല്ലോ ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഈ രോഗിയിൽ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ബാധയും സ്ഥിരീകരിച്ചിരുന്നു. സാധാരണയായി യെല്ലോ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് കാണപ്പെടുക. ആദ്യമായാണ് രാജ്യത്ത് മനുഷ്യരിൽ യെല്ലോ ഫംഗസ് ബാധിച്ചതായി അറിയുന്നതെന്ന് രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബി.പി. ത്യാഗി ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആന്റി-ഫംഗൽ കുത്തിവയ്പ്പ് ആംഫോടെറാസിൻ ബി ഈ ഫംഗൽ ബാധയ്ക്കെതിരെയും ഫലപ്രദമാണെന്ന് കരുതുന്നതായി ഡോ. ത്യാഗി പറഞ്ഞു. ശുചിത്വക്കുറവോ ശുദ്ധമല്ലാത്ത ഭക്ഷണോ കഴിക്കുന്നതോ യെല്ലോ ഫംഗസ് ബാധയ്ക്ക് കാരണമാകാമെന്നാണ് നിഗമനം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗല്‍ മരുന്നുകളുടെ കൂടിയ ഉപയോഗവും കൊവിഡ് രോഗികളിൽ പെട്ടെന്നുളള ഇത്തരം രോഗങ്ങളുടെ കുതിച്ചു ചാട്ടത്തിന് കാരണമാകാമെന്നും ത്യാഗി അഭിപ്രായപ്പെട്ടു.
കടുത്ത ക്ഷീണം, ഭാരം കുറയുക, വിശപ്പില്ലായിമ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. രോഗിയുടെ ഭാരം അതിവേഗം കുറയുകയും രോഗബാധ ഗുതുതരമാകുകയും ചെയ്താൽ, ഇത് പിന്നീട് ആന്തരിക രക്തസ്രാവത്തിനും ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.