തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾക്ക് തുടർച്ചയായി എൻ.ക്യു.എ.എസ്. കിട്ടുന്നത് അഭിമാനകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മലപ്പുറം അത്താനിക്കൽ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോർ 86.29%), കോഴിക്കോട് മൂടാടി കുടുംബാരോഗ്യ കേന്ദ്രം (90.4%), കൊല്ലം ഇളമ്പള്ളൂർ കുടുംബാരോഗ്യ കേന്ദ്രം (95.26%), കണ്ണൂർ പാനൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (93.34%), തൃശൂർ ഗോസായിക്കുന്ന് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (78%), തിരുവനന്തപുരം വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (93.91%), കണ്ണൂർ ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം (87.6%), തൃശൂർ പോർക്കളേങ്ങാട് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (94.26%), കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (91.8%), കോഴിക്കോട് പുറമേരി കുടുംബാരോഗ്യ കേന്ദ്രം (95%), ഇടുക്കി ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം (92.6%) എന്നീ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്.
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻ.ക്യു.എ.എസ് നേടുന്ന സംസ്ഥാനത്തിനുള്ള (28 കേന്ദ്രങ്ങൾ) അംഗീകാരം കേരളം ഇപ്പോഴും നിലനിർത്തുകയാണ്. മാത്രമല്ല രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിർത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും, കാസർഗോഡ് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. 11 സ്ഥാപനങ്ങൾക്കു കൂടി പുതുതായി എൻ.ക്യു.എ.എസ് ലഭിച്ചതോടെ സംസ്ഥാനത്ത് ആകെ 119 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം നേടിയെടുക്കാനായത്.
മൂന്ന് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 28 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 77 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ടു വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്.
ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എൻ.എച്ച്.എസ്.ആർ.സി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വർഷകാലാവധിയാണുളളത്. മൂന്നു വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് രണ്ടു ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതൽ വികസനത്തിന് ഇത് സഹായകരമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.