റിയാദ് സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ (താമസ രേഖ), എക്‌സിറ്റ് റീഎൻട്രി വീസ തുടങ്ങിയ രേഖകൾ സൗജന്യമായി പുതുക്കി നൽകാൻ നടപടിയെടുത്ത് സൗദി. ഇത് സംബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. യാത്രാ വിലക്ക് മൂലം സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കഴിയുന്നവരുടെ രേഖകളാണ് ഇങ്ങനെ പുതുക്കി നൽകുക. 2021 ജൂൺ 2 വരെ രേഖകളുടെ കാലാവധി നീട്ടി നൽകാനാണ് ഉത്തരവ്.
കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്തും രേഖകൾ ഇങ്ങനെ പുതുക്കി നൽകിയിരുന്നു. ദേശീയ വിവര കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി.ഇത്തരം വ്യക്തികളുടെ രേഖകളുടെ കാലാവധി സ്വമേധയാ പുതുങ്ങുകയാണ് ചെയ്യുകയെന്ന് പാസ്‌പോർട്ട് വിഭാഗവും സ്ഥിരീകരിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ട്, ഇത്തരം രാജ്യങ്ങളിൽ നിന്ന് സന്ദർശന വിസയിൽ എത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവരുടെ വിസിറ്റ് വിസയും പുതുക്കും.