veena-george

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിലേക്ക് പതിനൊന്ന് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കുന്നവർക്ക് വാക്‌സിനേഷന് മുൻഗണന നൽകാനും തീരുമാനമായതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ വാക്‌സിനേഷന് മുൻഗണന നൽകുന്നത്. മൂല്യനിർണയ ജോലിയിലുള്ള അദ്ധ്യാപകർ, എഫ് സി ഐ, തപാൽ ജീവനക്കാർ, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉൾപ്പെടുത്തിയത്.

പല രാജ്യങ്ങളിലും പ്രവേശനത്തിന് കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ വാക്‌സിനേഷന് പരിഗണന ലഭിക്കണം എന്ന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മുൻഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്. നേരത്തെ 32 വിഭാഗങ്ങളെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഗുരുതര രോഗമുള്ളവർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയ ആളുകളെയെല്ലാം അവയിൽ ഉൾപ്പെടുത്തിയിരുന്നു.