തിരുവനന്തപുരം: പത്തുവർഷം പാർലമെന്‍റ് അംഗമായി തിളങ്ങിയ അനുഭവ സമ്പത്തുമായിട്ടാണ് എം ബി രാജേഷ് നിയമസഭയെ നിയന്ത്രിക്കാനുള്ള ചുമതല ഏറ്റെടുത്തത്. മികച്ച പാര്‍ലമെന്‍റേറിയനായി പേരെടുത്ത രാജേഷിനെ പിണറായി സർക്കാരിൽ പ്രധാന വകുപ്പുകള്‍ ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നറുക്ക് വീണത് സ്‌പീക്കർ സ്ഥാനത്തേക്കായിരുന്നു.
കേരള നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്‌പീക്കറാണ് രാജേഷ്. നിയമസഭയിലേക്ക് ആദ്യമായി എത്തുമ്പോൾ തന്നെ ഒരാൾ സ്‌പീക്കറാകുന്നത് ആദ്യമാണ്. സഭയിലെത്തുന്നത് ആദ്യമാണെങ്കിലും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ മികച്ച ട്രാക്ക് റെക്കോഡാണ് സ്‌പീക്കറാകുമ്പോൾ രാജേഷിന്‍റെ ബലം.
ലോക്‌സഭയിലെക്കുളള ആദ്യ പോരാട്ടത്തിൽ കഷ്‌ടിച്ച് കടന്നുകൂടിയ രാജേഷ് 2014ൽ ഒരു ലക്ഷത്തോളം വോട്ടുകൾക്കാണ് കേരള രാഷ്‌ട്രീയത്തിലെ അതികായകനായ എം പി വീരേന്ദ്രകുമാറിനെ തറപറ്റിച്ചത്. എന്നാൽ 2019ൽ സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യു ഡി എഫ് തരംഗത്തിൽ വി.കെ ശ്രീകണ്‌ഠനോട് പരാജയപ്പെടുകയായിരുന്നു. 2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര- സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി എന്നീ പാര്‍ലമെന്‍ററി സമിതികളില്‍ പ്രവര്‍ത്തിച്ചു.
രാജേഷിന്‍റെ മുന്നിൽ ഇക്കുറി പാര്‍ട്ടി വച്ച ടാസ്‌ക് തൃത്താല പിടിക്കുക എന്നതായിരുന്നു. മൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡി വൈ എഫ് ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന രാജേഷ് തൃത്താല പിടിച്ചെടുത്തത്. അതും കോൺഗ്രസിലെ യുവതുർക്കികളിൽ പ്രധാനിയായ വി.ടി ബൽറാമിനെ പരാജയപ്പെടുത്തി.
ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ആയിരുന്ന മാമ്പറ്റ ബാലകൃഷ്‌ണന്‍ നായരുടേയും കാറൽമണ്ണ മംഗലശേരി എം കെ രമണിയുടേയും മകനായ രാജേഷിന്‍റെ ജനനം പഞ്ചാബിലെ ജലന്തറിലായിരുന്നു. കയിലിയാട് കെ.വി യു.പി സ്‌കൂൾ, ചളവറ ഹയര്‍സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലാ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും നേടി. എസ് എഫ് ഐ, ഡി വൈ എഫ് ഐയിലൂടെ സംഘടനാ രംഗത്തു വന്ന രാജേഷ് സി പി എമ്മിന്‍റെ സംസ്ഥാന സമിതി അംഗമാണ്.
സംഘടനാ പ്രവർത്തനരംഗത്തെ മികവും സമരവഴികളിൽ നിന്ന് ലഭിച്ച ഊർജ്ജവുമാണ് എം.ബി രാജേഷിന് നേതൃനിരയിലേക്കുയർത്തിയത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. പാലക്കാട് ജില്ലയില്‍ എ.കെ. ബാലന്‍, എന്‍.എന്‍ കൃഷ്‌ണദാസ്, പി കെ ശശി എന്നീ നേതാക്കളെ മത്സരരംഗത്തു നിന്നൊഴിവാക്കിയ തിരഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും തൃത്താലയിലേക്കായിരുന്നു. രണ്ടു വട്ടം കൈവിട്ട തൃത്താല പിടിക്കാന്‍ സി പി എം രാജേഷിനെ നിയോഗിച്ചതോടെ ഉന്നം വ്യക്തമായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനിൽ നിന്നും എം ബി രാജേഷിലേക്ക് നിയമസഭയുടെ നിയന്ത്രണം എത്തുമ്പോൾ കൗതുകം നിറഞ്ഞ ചില സാമ്യങ്ങൾ കൂടി സംഭവിക്കുന്നുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ ശ്രീരാമകൃഷ്‌ണന്‍റെ തൊട്ടു പിന്നിൽ എം ബി രാജേഷുമുണ്ടായിരുന്നു. ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്ന് പി ശ്രീരാമകൃഷ്‌ണന്‍റെ പിൻഗാമിയായിട്ടാണ് രാജേഷ് വിദ്യാർത്ഥി രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിച്ചേരുന്നത്.
ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ എം ബി രാജേഷ് പ്രീഡിഗ്രി വിദ്യാർത്ഥിയായി എത്തുമ്പോൾ അവിടുത്തെ എസ് എഫ് ഐ നേതാവും ബിരുദ വിദ്യാർത്ഥിയുമായിരുന്നു പി ശ്രീരാമകൃഷ്‌ണൻ. എസ് എഫ് ഐയിൽ ശ്രീരാമകൃഷ്ൻ ജില്ലാ പ്രസിഡന്‍റ് ആയിരിക്കുന്ന സമയത്ത് രാജേഷ് ജില്ലാ കമ്മിറ്റി അംഗം. പിന്നീട് ഡി വൈ എഫ് ഐയിൽ ശ്രീരാമകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന സമയത്ത് രാജേഷായിരുന്നു ജില്ലാ സെക്രട്ടറി. അതുകഴിഞ്ഞ് ഇരുവരും ഒരുമിച്ച് സംസ്ഥാന ഭാരവാഹികളായി, പ്രസിഡന്‍റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. അഖിലേന്ത്യാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ശ്രീരാമകൃഷ്‌ണൻ ഒഴിഞ്ഞപ്പോൾ അതേ സ്ഥാനത്ത് എം ബി രാജേഷെത്തി. ഇപ്പോൾ സഭാദ്ധ്യക്ഷ പദവി ശ്രീരാമകൃഷ്‌ണനിൽ നിന്ന് എം ബി രാജേഷ് ഏറ്റെടുക്കുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്.
കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായ നിനിത കണിച്ചേരിയും പ്ലസ്‌ടൂ വിദ്യാര്‍ത്ഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് എം ബി രാജേഷിന്‍റെ കുടുംബം.