rajesh

​​​​തിരുവനന്തപുരം: സഭയുടെ പൊതു ശബ‌്ദമാകാൻ പുതിയ സ്‌പീക്കർ എം ബി രാജേഷിന് കഴിയട്ടേയെന്ന് ആശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌പീക്കറെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തെങ്കിലും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിൻ്റെ നിലപാടിലുള്ള അതൃപ്‌തി പ്രതിപക്ഷം മറച്ചുവച്ചില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്‍റെ പ്രസ്‌‌താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും സതീശൻ അഭിനന്ദന പ്രസംഗത്തിലൂടെ തന്നെ ആവശ്യപ്പെട്ടു.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്‌താവന ‍ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അത്തരമൊരു പ്രസ്‌താവന കേരളത്തിന്‍റെ ചരിത്രത്തിൽ സഭാനാഥനായി നിയോഗിക്കപ്പെട്ട ആരിൽ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും അതിന് മറുപടി നൽകേണ്ടി വരും. അത് സംഘർഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോൾ അത് ഒളിച്ച് വയ്ക്കാൻ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നായിരുന്നു സ്‌പീക്കറെ നോക്കി വി ഡി സതീശൻ പറഞ്ഞത്.

പന്ത്രണ്ടാം നിയമസഭയുടെ സ്‌പീക്കറും ഇപ്പോൾ മന്ത്രിയുമായ കെ രാധാകൃഷ്‌ണൻ്റെ പ്രവർത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശൻ തന്‍റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ മറുപടി പ്രസംഗത്തിൽ രാഷ്‌ട്രീയം സഭയ്‌ക്ക് പുറത്ത് പറയുമെന്ന് പറഞ്ഞതിനെ രാജേഷ് വിശദീകരിച്ചു.

സഭയ്‌ക്ക് പുറത്ത് കക്ഷി രാഷ്‌ട്രീയം സംസാരിക്കില്ലെന്നും എന്നാൽ പൊതുവായ രാഷ്‌‌ട്രീയം സംസാരിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു രാജേഷിന്‍റെ വിശദീകരണം. രാജേഷിന്‍റെ വിശദീകരണം ഡെസ്‌കിലടിച്ചാണ് ഭരണകക്ഷിയംഗങ്ങൾ സ്വാഗതം ചെയ്‌തത്. ഡെസ്‌കിലടിച്ച് രാജേഷിന്‍റെ പ്രസ്‌താവനയെ സ്വാഗതം ചെയ്യാൻ പ്രതിപക്ഷ നേതാവും മറന്നില്ല.