കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്‌തത്. അഡ്‌മിനിസ്‌ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്‌മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേലിന് കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി തീരുമാനം. അതേസമയം, ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികൾ തുടരുകയാണ്.
സർക്കാർ ഡയറിഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി കഴിഞ്ഞു. അഡ്‌മിനിസ്‌ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്.
അഡ്‌മിനിസ്‌ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും ബി ജെ പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം കോഴിക്കോട് പറഞ്ഞു. ബി ജെ പി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്‌കാരണങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.