ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്റുമാരായി ഐ എ എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണം. ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല.ലക്ഷദ്വീപുമായി കേരളത്തിന് ചരിത്രപരവും സാംസ്കാരികപരവുമായ ബന്ധമാണുള്ളത്.
ദശാബ്ദങ്ങളായി ലക്ഷദ്വീപിന് ഏറ്റവുമധികം വാണിജ്യ ബന്ധമുണ്ടായിരുന്നത് ബേപ്പൂർ തുറമുഖവുമായാണ്. എന്നാല് ഇതും അട്ടിമറിക്കാൻ ശ്രമം നടത്തുകയാണ്. ഇനിമുതൽ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖത്ത് ആരംഭിക്കാൻ നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു.
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്.