kodakara-case

​​​തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ‍ഡി വൈ എസ് പി വി കെ.രാജു ആലപ്പുഴയെത്തിയാണ് ചോദ്യം ചെയ്യുക. ബി ജെ പി നേതാക്കളായ ഗിരീഷ്, ഗണേഷ് എന്നിവരോട് അടുത്ത ദിവസങ്ങളിൽ ഹാജരാകാൻ വീണ്ടും നിർദേശം നൽകും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗിരീഷിനോടും ഗണേഷിനോടും കഴിഞ്ഞ ദിവസം നിർദേശം നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചതിനെ തുടർന്ന് മൊഴിയെടുക്കാനായില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകാനാണ് നോട്ടീസ്.

റിമാൻഡിലുളള കൂടുതൽ പ്രതികളിൽ നിന്ന് മൊഴിയെടുക്കാനും നീക്കം നടക്കുന്നുണ്ട്. കൊവിഡ് ബാധിച്ചതിനാൽ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരാൾ രോഗമുക്തനായതിനാൽ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം തുടങ്ങിയത്.

വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർ എസ് എസ് പ്രവർത്തകൻ ധർമ്മരാജിന്‍റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.