vaccine

ന്യൂഡൽഹി: രാജ്യം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുമ്പോൾ, ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ വാക്‌സിനുകൾ ലഭ്യമാക്കാനുളള തീവ്ര ശ്രമത്തിലാണ് കേന്ദ്രസർക്കാർ. എന്നാൽ രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതാണ് ഇപ്പോൾ ഇന്ത്യയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത് എന്ന ആക്ഷേപമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.

ഇന്ത്യൻ കമ്പനികളായ സിറം ഇൻസ്റ്റിറ്റ‌്യൂട്ടും ഭാരത് ബയോടെക്കും അപേക്ഷ നൽകുന്നതിനു മുമ്പ് തന്നെ അടിയന്തരാനുമതി തേടി ഫൈസർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ നടപടി നീട്ടി കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ആത്മനിർഭർ ഭാരത് വാക്‌സിനുകളാണ് തങ്ങളുടേതെന്ന് പ്രഖ്യാപിച്ച് തദ്ദേശീയ വാക്‌സിനുകൾക്ക് അനുമതി നൽകിയത്. ഇതോടെ ഫൈസർ അപേക്ഷ പിൻവലിക്കുകയായിരുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ആഞ്ഞുവീശിയതോടെ കേന്ദ്രം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രത്യേക അനുമതി പോലുമില്ലാതെ വിദേശ വാക്‌സിനുകൾ സ്വീകരിക്കാമെന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥിതി. എന്നിട്ടും ഫൈസർ അനങ്ങിയില്ല. വാക്‌സിനില്ലാതെ സംസ്ഥാനങ്ങൾ ഫൈസറിനെ നേരിട്ടു സമീപിച്ചത് കേന്ദ്രത്തിന് ഇരട്ടി പ്രഹരമായി. കേന്ദ്രം വഴിയാണെങ്കിൽ മാത്രം വാക്‌സിൻ എന്ന കടുംപിടിത്തത്തിലേക്ക് ഫൈസറും എത്തി. ഇതോടെയാണ് ചർച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന് വിശദീകരിക്കേണ്ടി വന്നത്.

വാക്‌സിൻ ലഭ്യമാക്കാൻ മറ്റ് രാജ്യങ്ങൾ വളരെ നേരത്തെ നടപടികൾ നടത്തിയിട്ടും ഇന്ത്യ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതി പറയുന്നത്. ലോകത്ത് ലഭ്യമായതിൽ ഏറ്റവും ഫലപ്രാപ്‌തിയുള്ള വാക്‌സിനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാൻ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നതായിരുന്നു ഇന്ത്യയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

ഫൈസറുമായോ മൊഡേണയുമായോ ഇന്ത്യയ്ക്ക് ഇതുവരെ കരാറുകളൊന്നുമില്ല. 2020 ഡിസംബർ മുതൽ ഇരു കമ്പനികളും വാക്‌സിൻ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഓർഡർ നൽകാത്തതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇരു കമ്പനികളിൽ നിന്നും 2023 വരെ വാക്‌സിൻ പ്രതീക്ഷിച്ച് ഓർഡർ നൽകിയ രാജ്യങ്ങൾ കാത്തുനിൽക്കുകയാണ്.