whatsap

​​​​ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പുതിയ സാമൂഹിക മാദ്ധ്യമ നയത്തിനെതിരെ വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിർദേശമാണ് വാട്‌സാപ്പ് ചോദ്യം ചെയ്‌തിരിക്കുന്നത്. പുതിയ നയങ്ങൾ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ് 25ന് തന്നെയാണ് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

2017ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി - യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സന്ദേശങ്ങൾ ട്രേസ് ചെയ്യുന്നത് ഭരണഘടനവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനവും ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാട്‌സാപ്പിന്‍റെ ഹർജി.

ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണെന്നാണ് വാട്‌സാപ്പ് വാദം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടക്കം ഇതിനായി ഒഴിവാക്കേണ്ടി വരുമെന്നും ഇത് ഗുരുതര സ്വകാര്യതാ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.