ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം വരവ് ഇന്ത്യയ്ക്ക് ഏപ്രിൽ-ജൂൺ കാലയളവിൽ 5.4 ലക്ഷം കോടി രൂപയുടെ (74 ശതകോടി ഡോളർ) നഷ്ടം വരുത്തിവെച്ചേക്കാമെന്ന് ബഹുരാഷ്ട്ര ബാങ്ക് ബാർക്ലേയ്‌സ്.
രാജ്യത്തിന്റെ സമ്പദ്‌രംഗം സ്ഥിരത പുലർത്തുമ്പോഴും സ്തംഭനാവസ്ഥ നിലവിലുണ്ടെന്നാണ് ബാർക്ലേയ്‌സിന്റെ വിലയിരുത്തൽ. ജൂൺ അവസാനത്തോടെ മാത്രമേ ലോക്ക്ഡൗൺ അവസാനിക്കുകയുള്ളൂ എന്ന വിലയിരുത്തലിലാണ് ബാങ്ക്. അതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിലും 80 ബേസിസ് പോയ്ന്റിന്റെ ഇടിവ് ബാർക്ലേയ്‌സ് പ്രവചിക്കുന്നു. വാക്‌സിനേഷൻ മന്ദഗതിയിൽ നീങ്ങുന്നതും വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും ജി.ഡി.പി വളർച്ച 9.2 ശതമാനത്തിലെത്തിക്കുമെന്നാണ് പ്രവചനം. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുകയും സമ്പദ്‌രംഗം ക്രമേണ കരകയറുമെന്നും ബാർക്ലേയ്‌സ് വിലയിരുത്തുന്നു.