military-coup

ബമാകോ: മാലിയിൽ അധികാരം പിടിച്ചതായി പ്രഖ്യാപിച്ച് പട്ടാളം. അടുത്ത വർഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേണൽ അസീമി ഗോയ്റ്റയാണ് ഒരു വർഷത്തിനിടെ രണ്ടാം തവണയും രാജ്യത്ത് പട്ടാള അട്ടിമറിയിലൂടെ അധികാരമേറുന്നത്. മാലിയിലെ പ്രസിഡന്റ് ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ, പ്രതിരോധ മന്ത്രി എന്നിവരെ ചൊവ്വാഴ്ച പട്ടാളം അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാന നഗരമായ ബമാകോയിൽ നിന്ന് 15 കിലോമീറ്റർ അകലെ കാറ്റിയിലെ സൈനിക ആസ്ഥാനത്ത് കസ്റ്റഡിയിൽ കഴിയുന്ന ഇവരെ കുറിച്ച് സൂചനകളില്ല.

അറസ്റ്റിന് ഒരു ദിവസം കഴിഞ്ഞാണ് അധികാരം പിടിക്കുകയാണെന്നും ഒരു വർഷം കഴിഞ്ഞ് 2022ൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നും അസീമി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച മുൻ പ്രസിഡന്റിനെ കഴിഞ്ഞ ആഗസ്റ്റിൽ പുറത്താക്കി അധികാരം പിടിച്ച അസീമിയുടെ പുതിയ പ്രഖ്യാപനം വിശ്വസിക്കാനാവില്ലെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

പട്ടാളം കൂടുതൽ അധികാരം പ്രയോഗിക്കുന്ന രാജ്യത്ത് പുതിയ പ്രസിഡന്റ് മന്ത്രിസഭയിൽ നിന്ന് രണ്ട് സൈനിക പ്രതിനിധികളെ മാറ്റിനിറുത്തിയതാണ് അട്ടിമറിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

@ഫ്രാൻസിന്റെ മുൻ കോളനിയായിരുന്ന ഇവിടെ യൂറോപ്യൻ ശക്തി ഇപ്പോഴും കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. പുതിയ നീക്കം സൈനിക അട്ടിമറിയാണെന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഫ്രാൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്