തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസ് സംഘത്തിന് തൃശൂരിൽ താമസസൗകര്യമൊരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഹോട്ടൽ മുറി ബുക്ക് ചെയ്‌തത് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ഏപ്രിൽ രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് ഹോട്ടൽ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്‌തത്. 215, 216 നമ്പർ മുറികളാണ് ബുക്ക് ചെയ്‌തത്. 215ൽ ധർമ്മരാജനും 216ൽ ഷംജീറും റഷീദും താമസിച്ചു.ജീവനക്കാരൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹോട്ടൽ രേഖകളും സി സി ടി വിയും അന്വേഷണ സംഘം കണ്ടെടുത്തു.ധർമരാജിനേയും ഡ്രൈവർ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ക്ലബിൽ ഹാജരാകാൻ ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിൽ ബി ജെ പി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി മുന്നോട്ട് പോകാൻ തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഇന്നലെ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ആലപ്പുഴയിൽ ചോദ്യം ചെയ്‌തിരുന്നു.