തിരുവനന്തപുരം: പാർലമെന്‍ററി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ മാത്രം ഒരുപാർട്ടി പ്രവർത്തകൻ പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നത് പാർട്ടി ബോധത്തിന്‍റെ നിലവാര തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിപദത്തിലും പുതുമുഖങ്ങൾക്ക് പരിഗണന നൽകിയതിന്‍റെ രാഷ്ട്രീയം വിശദീകരിച്ച് പാർട്ടി മുഖപത്രത്തിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാനങ്ങൾ നേടുന്നതിനും ഉറപ്പിക്കുന്നതിനും ശ്രമങ്ങളുണ്ടാകും. ഇത് പാർട്ടിക്കുള്ളിലേയും പാർലമെന്‍ററിതലത്തിലെയും സ്ഥാനങ്ങൾക്ക് ഒരേപോലെ ബാധകമാണ്. അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിവരെയുള്ളവർക്ക് കാലപരിധിവച്ചത്. ഈ തീരുമാനം പാർട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിഭാഗീയ പ്രവണതയെ നേരിടുന്നതിനും സഹായിച്ചുവെന്നും രാമചന്ദ്രൻപിളള ചൂണ്ടിക്കാട്ടുന്നു.
പാർട്ടി-പാർലമെന്‍ററി സ്ഥാനങ്ങളിലേക്ക് കഴിവുള്ള സഖാക്കൾക്ക് പുതിയ അവസരം ലഭിക്കും. കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് അവരുടെ പേരുപറയാതെയാണ് എസ് ആർ പി വിശദീകരിക്കുന്നത്. ചുമതലകൾ സമർത്ഥമായി കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയാൽ 26 എം എൽ എമാർക്കും പതിനൊന്ന് മന്ത്രിമാർക്കും അത് നൽകേണ്ടിവരുമായിരുന്നുവെന്നും എസ് ആർ പി വ്യക്തമാക്കുന്നു.
മന്ത്രിസഭാ രൂപവത്കരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന മാദ്ധ്യമപ്രചാരണത്തിൽ ഇടതുപക്ഷസുഹൃത്തുക്കൾ അടക്കംപെട്ടുപോയി. മൂന്നുവനിതകൾ ഉൾപ്പെടുന്ന മന്ത്രിസഭ വന്നതോടെ ആ പ്രചാരണം യുക്തിക്ക് നിരക്കാത്തതായി. രണ്ടുതവണ തുടർച്ചയായി എം എൽ എമാരായിരുന്നവരെ മാറ്റിനിർത്തിയാൽ അത് വിജയസാദ്ധ്യത ഇല്ലാതാക്കുമെന്ന് ചിലർ കരുതി. എന്നാൽ, വിജയസാദ്ധ്യതയുള്ള പ്രഗത്ഭർക്ക് പാർട്ടിയിൽ ക്ഷാമമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയെന്നും രാമചന്ദ്രൻപിളള വ്യക്തമാക്കി.
ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് എസ് ആർ പി.യുടെ വിശദീകരണം. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്‍ററി വ്യാമോഹം പാർട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുർബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാർട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണ്. ഒരാൾ ഒരേസ്ഥാനത്ത് തുടരുന്നത് പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്‌മ വളർത്തുന്നതിന് പ്രയാസകരമാകുമെന്നും രാമചന്ദ്രൻപിളള കൂട്ടിച്ചേർക്കുന്നു.