k-sudhakaran

​​​​​തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍റെ രാജിസന്നദ്ധത അംഗീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പുതിയ പി സി സി അദ്ധ്യക്ഷൻ വരുന്നത് വരെ തുടരാനാണ് ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്‍റെ കനത്ത പരാജയത്തെ തുടർന്നാണ് കെ പി സി സി പ്രസിഡന്‍റ് സ്ഥാനം രാജി വയ്‌ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചത്.

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍റെ പേര് ഹൈക്കമാൻഡിൻ്റെ സജീവ പരിഗണനയിലാണെന്നാണ് വിവരം. സുധാകരനായി പാർട്ടിയിൽ ഉയരുന്ന വികാരം ഹൈക്കമാൻഡ് പരിഗണിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയാകും പ്രവർത്തന പരിധി നിശ്ചയിക്കുകയെന്നും സൂചനയുണ്ട്.

അദ്ധ്യക്ഷസ്ഥാനത്തേക്ക് മറ്റ് ചില പേരുകളും ഹൈക്കമാൻഡിന്‍റെ പരിണനയിലുളളതായാണ് വിവരം. കൊടിക്കുന്നിൽ സുരേഷ്, കെ വി തോമസ് തുടങ്ങിയവർ സ്വന്തം നിലയ്‌ക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചരടു വലിക്കുന്നുണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹന്നാന്‍റെ പേരാണ് എ ഗ്രൂപ്പ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.

കെ പി സി സി പ്രസിഡന്‍റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുതിര്‍ന്നനേതാക്കളില്‍നിന്നകന്ന് എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും കോണ്‍ഗ്രസില്‍ രൂപപ്പെടുന്നുണ്ട്. വി ഡി സതീശനോട് ഇവര്‍ അനുഭാവം പുലര്‍ത്തുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈ വിഭാഗത്തിലുള്ള എല്ലാ എം.എല്‍.എമാരും ഇത് അംഗീകരിച്ചില്ല. ഐ ഗ്രൂപ്പ് എം.എല്‍.എ.മാരും രമേശിന്‍റെയും സതീശന്‍റെയും പേരുകളില്‍ വിഭജിക്കപ്പെട്ടു. കെ പി സി സി പ്രസിഡന്‍റെന്‍റെ നിയമനത്തിലും ഇത് ചലനങ്ങള്‍ സൃഷ്‌ടി‌ക്കും.

ഗ്രൂപ്പ് താത്പര്യങ്ങൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് രാഹുൽഗാന്ധിയുടെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രൻ രാജിസന്നദ്ധത അറിയച്ചതിന് പിന്നാലെ അദ്ദേഹത്തിന് പ്രതിരോധം തീർത്ത് രമേശ് ചെന്നിത്തല ഇന്നലെ രാത്രിയോടെ രം​ഗത്തെത്തിിരുന്നു. തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയെ വേട്ടയാടുകയാണെന്നും മുല്ലപ്പള്ളിയെക്കാള്‍ തനിക്കും ഉമ്മൻചാണ്ടിക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്.

സംഘടനാ ദൗര്‍ബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ലെന്നും ,തോൽവിയുടെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ മേൽ ആരും കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തനിക്കും മുല്ലപ്പള്ളിക്കും നേരെയുണ്ടായ സി പി എം സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിന് ആയില്ല. മുല്ലപ്പള്ളിയോട് പാര്‍ട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്നും, മുല്ലപ്പള്ളിയെ അപമാനിച്ചവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, സംഘടനാ ദൗർബല്യമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് കോൺ​ഗ്രസ് എം എൽ എമാർ അശോക് ചവാൻ സമിതിക്ക് മുമ്പിൽ അഭിപ്രായപ്പെട്ടു. മുല്ലപ്പളളിക്കും ചെന്നിത്തലയ്‌ക്കും എതിരെ രൂക്ഷ വിമർശനമാണ് എം എൽ എമാർ ഉന്നയിച്ചത്. ബൂത്ത്‌ തലം മുതൽ അടിമുടി മാറ്റം വേണം. ജംബോ കമ്മിറ്റികൾ പിരിച്ചു വിടണം എന്നും എം എൽ എമാർ ആവശ്യപ്പെട്ടിട്ടുണ്ട്.