മുസാഫർനഗർ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചുകൊന്നു. സംഭവത്തിന് പിന്നാലെ തന്റെ മൂന്ന് മക്കളെയും ഇയാൾ അടുത്തുളള ജലസേചന കനാലിലേക്ക് വലിച്ചെറിഞ്ഞു. ഉത്തർ പ്രദേശിൽ മുസാഫർ നഗറിലെ ബസേദി ഗ്രാമത്തിലാണ് സംഭവം.
37 വയസുകാരനായ പപ്പു കുമാറാണ് സംഭവത്തിൽ പ്രതി. കഴിഞ്ഞ 15 ദിവസങ്ങളായി ഇയാളുടെ ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നില്ല. ചൊവ്വാഴ്‌ചയും ഇക്കാര്യത്തിൽ പപ്പുവും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ തോക്കുമായെത്തിയ പപ്പു ഭാര്യയെ വെടിവച്ചുകൊന്നു. ഡോളി (36) ആണ് വെടിയേറ്റ് മരിച്ചത്. ശേഷം ഇയാൾ മക്കളായ സോണിയ (5), വൻശ് (3), ഹർഷിത (15 മാസം) എന്നിവരെ ഗ്രാമത്തിലെ ജലസേചന കനാലിലേക്ക് വലിച്ചെറിഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ പുർകഴി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തു. കുട്ടികളെ ഇതുവരെ ലഭിച്ചിട്ടില്ല. ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്.