rema

​​​​​കോഴിക്കോട്: സ്‌പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എം എല്‍ എ കെ കെ രമ. ടി.പി ചന്ദ്രശേഖരന്‍റെ ബാഡ്‌ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്‌ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്‌പീക്കര്‍ എം ബി രാജേഷ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രമയുടെ പ്രതികരണം.

തന്‍റെ വസ്ത്രത്തിന്‍റെ ഭാഗമായിട്ടാണ് താന്‍ ആ ബാഡ്‌ജ് ധരിച്ചെത്തിയതെന്നും ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്‍റെ പുറകെ തന്നെയാണ് ഇവരെന്നും പറഞ്ഞു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്‌തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.

ഇടതിന്‍റെ കുത്തക മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിലായിരുന്നു രമ വിജയിച്ചെത്തിയത്. ഇടത് തരംഗം തന്നെയുണ്ടായിട്ടും വടകര നഷ്‌ടപ്പെട്ടത് എൽ ഡി എഫിന് വവലിയ ക്ഷീണവുമായിരുന്നു. നിയമസഭയിലെത്തിയ രമ ആര്‍ എം പി നേതാവും ഭര്‍ത്താവുമായ ടി പി ചന്ദ്രശേഖരന്‍റെ ഫോട്ടോ പതിച്ച ബാഡ്‌ജ് ധരിച്ചിരുന്നത് വലിയ ചർച്ചയായിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെയാണ് സംഭവം അന്വേഷിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കിയിരിക്കുന്നത്.