ചെന്നൈ: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളിൽ എതിർപ്പുമായി കേരളത്തിന് പുറമേ തമിഴ്‌നാടും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ ആവശ്യപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റർ ജനവിരുദ്ധ നയങ്ങൾ ദ്വീപ് ജനതയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്ന് സ്‌റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചു.
അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധിയും ഇന്ന് ആവശ്യപ്പെട്ടു. ഇതിനിടെ എറണാകുളത്ത് പത്രസമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്‌ടർ അസ്‌കർ അലിക്കെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു. കളക്‌ടർ ഗോ ബാക്ക് വിളികളോടെ സംഘടനകൾ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു.
അതേസമയം ദ്വീപിൽ വികസനം കൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നതെന്ന് കളക്‌ടർ അസ്‌കർ അലി പ്രതികരിച്ചു. കഴിഞ്ഞ 73 വർഷമായി കാര്യമായ വികസനം ദ്വീപിൽ വന്നിട്ടില്ല. ലക്ഷദ്വീപിൽ ഇന്റർനെറ്റ് സംവിധാനം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം നുണക്കഥകളാണെന്ന് കളക്‌ടർ പ്രതികരിച്ചു.