kk

ന്യൂഡൽഹി: രാജ്യത്തെ നിയമം നടപ്പാക്കാൻ ട്വിറ്റർ ബാദ്ധ്യരാണെന്ന് കേന്ദ്രസർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ശ്രമമെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.

ട്വിറ്റർ ഒരു സാമൂഹ്യ മാദ്ധ്യമം മാത്രമാണ്. ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ല. ട്വിറ്ററിന്റെ പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവും രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളതാണ്,​ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് ട്വിറ്റർ ആജ്ഞാപിക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

പുതിയ ഐ.ടി നിയമത്തിനെതിരെ വിമർശനം ഉന്നയിച്ചും ടൂൾ കിറ്റ് കേസിൽ ഓഫീസിലെത്തി ഡൽഹി പൊലീസ് നോട്ടീസ് നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ചും ട്വിറ്റർ രംഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്രവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്. പുതിയ നിയമം സ്വതന്ത്ര അഭിപ്രായപ്രകടനത്തെ തടസ്സപ്പെടുത്തത് ആയതിനാൽ മാറ്റം വേണമെന്നാണ് നിലപാടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ടൂൾ കിറ്റ് കേസിൽ ഓഫീസിലെത്തി ഡൽഹി പൊലീസ് നോട്ടീസ് നൽകിയത് ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും ഇന്ത്യയിലെ കമ്പനിയുടെ ജീവനക്കാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ട്വിറ്റർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിനെ വിമർശിച്ച് കേന്ദ്രം രംഗത്തെത്തിയത്.