തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒമ്പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം. ലോക്ക്‌ഡൗണിൽ നഷ്‌ടം നേരിടുന്ന മേഖലകൾക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാൻ സാദ്ധ്യതയുണ്ട്.
വീടില്ലാത്തവർക്ക് മുഴുവൻ വീട്, പി എസ്‍ സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയപ്രഖ്യാപനത്തിലുണ്ടാവും. കൊവിഡ് വാക്‌സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയരാൻ സാദ്ധ്യതയുണ്ട്. ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചേക്കും.
ലക്ഷദ്വീപ് വിഷയത്തിലും പരാമർശം ഉണ്ടായേക്കും. കഴിഞ്ഞ സർക്കാരിന്‍റെ അവസാനത്തെ രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്.