lockdown

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗനിർദേശം നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് കേന്ദ്രത്തിന്‍റെ നിർദേശം. ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി വേണം പിൻവലിക്കാൻ. പത്ത് ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നു നിർദേശമുണ്ട്. രാജ്യത്ത് കഴിഞ്ഞ ഇരുപത് ദിവസമായി കൊവിഡ് കേസുകൾ കുറഞ്ഞു വരികയാണ് എന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

സംസ്ഥാനങ്ങളിൽ ആക്‌ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാലും കേസുകൾ കുറയുമെന്ന് തന്നെയാണ് കരുതുന്നതെന്നും ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു