governor

​​​​​തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം. സംസ്ഥാനത്തിന്‍റെ വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അഗീകരിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.

പോയ വര്‍ഷം സംസ്ഥാനം കടന്നുപോയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. ഇതിനിടയിലും കൊവിഡിനെ പ്രതിരോധിക്കാനായി. കൊവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളിലാണ് സംസ്ഥാനമെന്നും ഗവർണർ പറഞ്ഞു.

വളര്‍ച്ചാനിരക്ക് പിടിച്ചുനിര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്.നടപ്പുസാമ്പത്തികവര്‍ഷം 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റവന്യൂ വരുമാനത്തില്‍ കുറവുണ്ടായേക്കാമെന്നും ഗവര്‍ണര്‍ ആശങ്കപ്പെട്ടു.

ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മുന്നോട്ടു കൊണ്ടുപോകും. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കും. പ്രകടനപത്രികയിൽ പറഞ്ഞത് നടപ്പാക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.