തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോര്‍പ്പറേഷന്‍ നീക്കം ചെയ്തു. ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചത്.. പൊങ്കാലയുടെതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും മേയര്‍ പറഞ്ഞു.
ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യ രജേന്ദ്രൻ വിശദീകരിക്കുന്നു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ പ്രശ്നത്തിൽ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായാണ് പറയപ്പെടുന്നത്.