ഈ വർഷത്തെ ഒ.എൻ.വി കവിതാ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനം ഉന്നയിച്ച നടി പാർവതിയ്‌ക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. 17 സ്‌ത്രീകളെങ്കിലും മീ ടു ആരോപണം ഉന്നയിച്ച വൈരമുത്തുവിന് അവാർഡ് നൽകുന്നതിനെ പാർവതി എതിർത്തിരുന്നു.
എന്നാൽ അവാർഡ് നിർണയ സമിതിയിലെ അടൂർ ഗോപാലകൃഷ്‌ണൻ സ്വഭാവഗുണം നോക്കി കൊടുക്കാനുളള അവാർഡല്ല ഒ.എൻ.വി പുരസ്‌കാരം എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 'മനുഷ്യത്വം നോക്കാമല്ലോ അതോ അതും വേണ്ടേ?' എന്നായിരുന്നു പാർവതി പ്രതികരിച്ചത്. ഈ പ്രസ്‌താവനയ്ക്ക് മറുപടിയാണ് ഒമർ ലുലു ഫേസ്‌ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.
പുതുമുഖ സംവിധായികയായ റോഷിനി സംവിധാനം ചെയ്‌ത 'മൈ സ്‌റ്റോറി' എന്ന ചിത്രം പാർവതിയോടുളള ഹെയ്‌റ്റ് ക്യാമ്പെയിൻ മൂലം സാറ്റലൈറ്റ് റൈറ്റ് പോലും വിറ്റുപോകാതെ പരാജയപ്പെട്ടു. കഷ്‌ടപ്പെട്ട് നേടിയ പണമായ 18 കോടി മുടക്കിയെടുത്ത ആ ചിത്രത്തിലെ പ്രതിഫലം പാർവതി തിരികെ നൽകുന്നത് കൊവിഡ് കാലത്ത് ഉപകാരമായിരിക്കുമെന്നാണ് ഉമർ ലുലു പ്രതികരിച്ചത്. പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകർ 2018ൽ സംവിധാനവും നിർമ്മാണവും ചെയ്‌ത് പുറത്തിറക്കിയ ചിത്രമായിരുന്നു 'മൈ സ്‌റ്റോറി'.
ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചുവടെ:
പ്രിയപ്പെട്ട പാർവതി മാഡം നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാർവതി പറഞ്ഞ പോലെ 'അല്ല്പം മനുഷ്യതം ആവല്ലോ'.