cyber-crime

കോഴിക്കോട്: ലോട്ടറിയടിച്ചെന്ന് കാണിച്ച് തപാൽ വഴിവന്ന സന്ദേശം വിശ്വസിച്ച മുൻ ബാങ്ക് ഉദ്യോഗസ്ഥന് വൻ തുക നഷ്ടമായി. മലാപ്പറമ്പ് സ്വദേശിക്ക് 75 ലക്ഷം രൂപയാണ് നഷ്ടമായത്. സൈബർ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കൊവിഡ് കാരണം വഴിമുട്ടിയിരിക്കുകയാണ്.

നിങ്ങൾ കൂടുതൽ സാധനങ്ങൾ നാപ്‌റ്റോളിൽനിന്ന് വാങ്ങിയതിനാൽ സ്‌ക്രാച്ച് ആൻഡ്‌ വിന്നിലൂടെ വലിയൊരു തുക ലോട്ടറി അടിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിനിരയായ വ്യക്തിക്ക് സ്പീഡ് പോസ്റ്റിലൂടെ കത്ത് ലഭിച്ചത്. പിന്നാലെ ‘നാപ്‌റ്റോ’ളിൽ നിന്നെന്ന വ്യാജേന ഫോണും വന്നു. ടാക്സ് അടയ്ക്കുകയാണെങ്കിൽ ഈ തുക ലഭിക്കും എന്നായിരുന്നു വാഗ്ദാനം.

ഇത് വിശ്വസിച്ച മുൻ ബാങ്ക് ഉദ്യോ​ഗസ്ഥൻ വിവിധ അക്കൗണ്ടിലേക്ക് പലതവണയായി 75 ലക്ഷം രൂപ നൽകി. എന്നാൽ സമ്മാനത്തുക ലഭിച്ചില്ല. തുടർന്ന് നാപ്‌റ്റോൾ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്.

ഉത്തർപ്രദേശ്, ഡൽഹി, ബംഗാൾ എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ അവിടെ പോയി അന്വേഷണം നടത്താനാകാത്ത സാഹചര്യമാണ്.