കോട്ടയം: പാലാ മണ്ഡലം തനിക്ക് വിട്ടുനല്‍കിയാല്‍ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്ന് ജോസ് കെ മാണി. ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍ ഡി എഫ് ശൈലി. മറ്റൊരിടത്തേക്ക് മാറി മത്സരിക്കാന്‍ കാപ്പന്‍ തയാറാകാത്തത് യു ഡി എഫുമായി നേരത്തേ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും ജോസ് കെ മാണി പറയുന്നു. ജയിക്കുന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മത്സരിക്കണമെന്നത്, താനെടുത്ത രാഷ്ട്രീയ തീരുമാനമാണ്. സുരക്ഷിത മണ്ഡലം തേടാന്‍ അടുപ്പമുള്ളവര്‍ ഉപദേശിച്ചിരുന്നതായും ജോസ് കെ മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായി പല കോൺഗ്രസ് നേതാക്കളും സമീപിച്ചിട്ടുണ്ട്. തീരെ പ്രതീക്ഷിക്കാത്ത കോണ്‍ഗ്രസുകാര്‍ വരെ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ അണികളും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും ജോസ് കെ മാണി പറഞ്ഞു.
സി പി എം, സി പി ഐ മാതൃകയിൽ ലെവി സമ്പ്രദായത്തിന് തുടക്കം കുറിക്കൻ കേരള കോൺഗ്രസ് എം തയ്യാറെടുക്കുന്നതായി നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എൽ ഡി എഫിൽ നിൽക്കുമ്പോൾ പാർട്ടിയിൽ നിന്ന് അണികൾ ചോരാതിരിക്കാൻ കേഡർ സ്വഭാവത്തിലേക്ക് മാറണമെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം.