തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ളായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വാടനപ്പിള്ളി തൃത്തല്ലൂരിൽ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ വച്ചാണ് ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് . സംഘർഷത്തിൽ തൃത്തല്ലൂർ ബീച്ച് വ്യാസനഗറിലെ ബി..ജെ..പി പ്രവർത്തകനായ കണ്ടംചക്കി കിരണി(27)നാണ് കുത്തേറ്റത്. പരിക്കേറ്റ കിരണിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്ന പോസ്റ്റുകളുടെ പേരിൽ തൃത്തല്ലൂർ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാസനഗറിലെ ബി.ജെ.പി പ്രവർത്തകരായ ചിലർ ഞായറാഴ്ച ഉച്ചയോടെയാണ് വാക്സിനെടുക്കാനായി തൃത്തല്ലൂർ സി.എച്ച്.സിയിൽ എത്തിയത്. ഈ സമയം ഏഴാംകല്ലിലെ ചില ബി.ജെ.പി പ്രവർത്തകരും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.