ന്യൂഡൽഹി: കൊവിഡ് വാക്സിനുകൾക്കെതിരെ വിവാദ പരാമർശങ്ങളുമായി രാംദേവ്. താൻ യോഗയും ആയൂർവേദവും പരിശീലിക്കുന്നുണ്ട്. തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ല. അലോപതി 100 ശതമാനം ഫലപ്രദമല്ലെന്ന് കൊവിഡ് മൂലമുളള മരണങ്ങൾ വ്യക്തമാക്കുന്നതായും രാംദേവ് അവകാശപ്പെട്ടു.
പതിറ്റാണ്ടുകളായി ഞാൻ യോഗയും ആയൂർവേദവും അഭ്യസിക്കുന്നു. അതിനാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയില്ല. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളിൽ ആയൂർവേദം ആഗോളതലത്തിൽ അംഗീകരിക്കപ്പെടും. പുരാതന ഇന്ത്യൻ സമ്പ്രദായത്തെ അപകീർത്തിപ്പെടുത്തുന്നതിനുളള സമഗ്രമായ പ്രചാരം നടക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു.
ആധുനിക അലോപ്പതി മരുന്നുകൾ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന പരിഹാസവുമായി രാംദേവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധന് പരാതി നൽകി. സംഭവം വിവാദമായതോടെ രാംദേവ് പ്രസ്താവന പിന്‍വലിച്ചിരുന്നു.