കൊച്ചി: ലക്ഷദ്വീപിൽ മുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളെ കുറിച്ച് പരാതികൾ വരുന്ന സാഹചര്യത്തിൽ ദ്വീപ് സന്ദർശിക്കാനുളള യുഡിഎഫ് എം.പിമാരുടെ തീരുമാനത്തിന് തിരിച്ചടി. ലക്ഷദ്വീപ് ഭരണകൂടം എം.പിമാർക്ക് യാത്രാ അനുമതി നിഷേധിച്ചു.
എം.പിമാരായ ബെന്നി ബഹനാൻ, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എം.കെ രാഘവൻ, ഹൈബി ഈഡൻ എന്നിവർക്കാണ് ലക്ഷദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചത്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകാനാണ് അനുമതി തേടി എം.പിമാർ ഭരണകൂടത്തെ സമീപിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ പാർലമെന്റ് അംഗങ്ങൾക്ക് പോലും അനുമതി നൽകാത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും എം.പിമാരുടെ സംഘത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കളക്‌ടറോട് ഫോൺവഴിയാണ് ഇവർ അനുമതി തേടിയത്. എന്നാൽ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.