nifty

മുംബയ്: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടംതിരിച്ചുപിടിച്ച് സൂചികകൾ. ദിനവ്യാപാരത്തിനിടെ നിഫ്ടി 15,606 നിലവാരത്തിലേയ്‌ക്കെത്തിയെങ്കിലും റെക്കാഡ് ഉയരംകുറിച്ച് 15,582.80ലാണ് ക്ലോസ്‌ചെയ്തത്.

കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുത്തനെ കുറവുണ്ടായതും രണ്ടാംതരംഗത്തിൽനിന്ന് കോർപറേറ്റ് മേഖല വൈകാതെ തിരിച്ചുവരുമെന്ന റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തലുമാണ് വിപണിയെ സ്വാധീനിച്ചത്.

514.56 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 51,937.44ൽ ക്ലോസ്‌ചെയ്തു. റിലയൻസ് മുന്നുശതമാനത്തിലേറെ ഉയർന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്‌സ്, എൽആൻഡ്ടി, ഇൻഫോസിസ്, ഐ.ഒ.സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഐ.ടി, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്.

നിഫ്ടി റെക്കാഡ് ഭേദിച്ചെങ്കിലും സെൻസെക്‌സിന് പുതിയ ഉയരംകീഴടക്കാൻ ഇനിയും 1000 പോയിന്റ് പിന്നിടേണ്ടിവരും. 2021 ഫെബ്രുവരി 16ന് രേഖപ്പെടുത്തിയ 52,516ആണ് സെൻസെക്‌സിലെ റെക്കാഡ്.