ലണ്ടൻ: കൊവിഡ് മൂന്നാം തരംഗത്തിന് ബ്രിട്ടനിൽ ആരംഭമായിട്ടുണ്ടാകാമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി ശാസ്ത്ര ഉപദേഷ്ടാവ് പ്രഫസർ രവി ഗുപ്ത. ജൂൺ 21ന് രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കാനിരിക്കെയാണിത്. ബി.1.617.2 വകഭേദം രാജ്യത്ത് അനിയന്ത്രിത വ്യാപനത്തിന്കാരണമായതായി സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണമെന്ന് സർക്കാരിനോട് അദ്ദേഹം നിർദ്ദേശിച്ചു.കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്ത് പ്രതിദിനം മുവായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 12ന് ശേഷമാണ് കേസുകളിൽ വർദ്ധനവ് കണ്ടെത്തിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ബി.1.617.2 വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.
ബ്രിട്ടീഷ് ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനാൽ മൂന്നാം തരംഗം രൂക്ഷമാകാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങൾ നീക്കുന്നതിന് മുൻപ് മുമ്പ് കൂടുതൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.