വ്രതവിശുദ്ധിയുടെ ഒരുമാസം പിന്നിട്ട് ചെറിയ പെരുന്നാളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. രാജ്യം മുഴുവൻ കൊവിഡ് രണ്ടാംതരംഗ ഭീഷണിയിലാണ്. ഈദുൽ ഫിത്തറിലെ പള്ളികളിൽ വെച്ചുള്ള പെരുന്നാൾ നമസ്കാരം നമുക്കിപ്പോൾ അസാദ്ധ്യമാണ്. പരസ്പരമുള്ള സ്നേഹപങ്കുവയ്ക്കലുകൾ ഒരു പരിധിക്കപ്പുറം സാദ്ധ്യമല്ല. എല്ലാവരും സ്വന്തം വീട്ടിലേക്കു വളരെയധികം പരിമിതപ്പെട്ടിരിക്കുന്നു.
ഈ ഈദ് സാധാരണ നാം ആഘോഷിക്കാറുള്ള ഈദുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാൽ ഓരോ സമയവും ശ്രദ്ധാപൂർവം ചെലവഴിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം പെരുന്നാളിന്റെ പവിത്രത കാത്തുസൂക്ഷിക്കലാണ്. ഇന്നത്തെ ദിനം നമുക്ക് സന്തോഷത്തിന് വേണ്ടി അല്ലാഹു തന്നതാണ്. എല്ലാ സമൂഹങ്ങൾക്കുമുണ്ട് ആഘോഷങ്ങൾ, എന്നാൽ, നമ്മുടെ ആഘോഷം രണ്ടു പെരുന്നാളുകളാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നോമ്പെടുക്കൽ വിലക്കപ്പെട്ട ദിവസമാണ് ഇന്ന്. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ടെന്നു നാം ഉറപ്പു വരുത്തണം. കാരണം, നിയന്ത്രണം കാരണം പലർക്കും ദിവസങ്ങളായി ജോലിക്ക് പോകൽ പോലും അസാധ്യമാണ്. നമുക്ക് ചുറ്റുവട്ടത്ത് ആരും പ്രയാസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ദാനകർമത്തിനു വലിയ പ്രാധാന്യമുള്ള ദിവസമാണ് പെരുന്നാളിന്റേതും.
സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ട ദിവസമാണിന്ന്. ഒരു മാസം അല്ലാഹുവിലേക്ക് കൂടുതൽ അടുത്തായിരുന്നു നമ്മുടെ കർമ്മങ്ങൾ. വിശ്വാസികളെ ഭക്തിയുള്ളവരാക്കി മാറ്റാൻ വേണ്ടിയാണ് റമസാനിനെ അല്ലാഹു സജ്ജമാക്കിയത്. അല്ലാഹു കല്പിച്ച കാര്യങ്ങൾ നിർവഹിക്കലും വിരോധിച്ചവ വെടിയലുമാണ് ഭക്തി. റമസാൻ കാലത്ത് മാത്രമല്ല വിശ്വാസിക്ക് ആ ശീലം വേണ്ടത്. ഓരോ നിമിഷവും വേണം. എങ്കിൽ മാത്രമേ ജീവിതം അർത്ഥവത്തായി അല്ലാഹുവും നബിയും തൃപ്തിപ്പെടുന്ന വിധത്തിൽ ആവുകയുള്ളൂ. അതിനാൽ പെരുന്നാൾ ദിനം മുതലുള്ള ജീവിതത്തിന് നല്ല ചിട്ടയുണ്ടാവണം. പ്രത്യേകിച്ച് നിസ്കാരത്തിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധ വേണം. സകാത്ത് കൊടുത്ത് വീട്ടാനുള്ളവർ അത് വീട്ടണം. അല്ലെങ്കിൽ ഒരിക്കലും തീരാത്ത ബാദ്ധ്യതയായി നമ്മുടെ മുതുകിൽ അതവശേഷിക്കും.
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ മരണപ്പെട്ട സ്വാലിഹ് അബ്ദുല്ല കമാലിനെ ഓർമ വരുന്നു. ലോകത്തേറ്റവും വലിയ സമ്പന്നരിൽ ഒരാളായിരുന്നു അദ്ദേഹം. വലിയ ധർമിഷ്ഠനായിരുന്നു. സകാത്ത് ഓരോ വർഷവും അർഹരായവർക്ക് എത്തിക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തിയിരുന്നു അദ്ദേഹം. ജിദ്ദയിൽ നൂറിലധികം സ്റ്റാഫുകളുള്ള ഒരു ഓഫീസ് അദ്ദേഹം നടത്തിയിരുന്നു. തന്റെ വരുമാനത്തിൽ പ്രധാനമായൊരു പങ്ക് ലോകത്തുള്ള വിശ്വാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ ,ആത്മീയ ,സാമൂഹിക വികസനം സാദ്ധ്യമാക്കുന്നതിനായി വിനിയോഗിച്ചു. ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മുടെ ധനത്തിൽ നിന്നുള്ള, ഇസ്ലാം നിശ്ചയിച്ച കൃത്യമായ പങ്ക് സകാത്ത് നൽകണം.
കൊവിഡിന്റെ കാലത്ത് നമ്മുടെ ഭൗതിക ജീവിത സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ചുറ്റിലും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നവരുണ്ട്. അതിനാൽ, നമ്മുടെ ജീവിതവ്യവഹാരങ്ങളിൽ ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട് വരുംദിനങ്ങളിൽ. നമ്മുടെ ആചാരങ്ങളും കർമ്മങ്ങളും ആഘോഷങ്ങളും എല്ലാം മതം കല്പിച്ചവയ്ക്ക് പ്രാധാന്യം നൽകുന്ന വിധത്തിലാവണം. അനാവശ്യമായ മാമൂലുകൾ ഒഴിവാക്കണം. കാരണം, അത്തരം ശീലങ്ങൾ സമൂഹവ്യാപകമാകുമ്പോൾ പാവപ്പെട്ട ആളുകളാണ് പ്രയാസപ്പെടുന്നത്.
കൊവിഡ് രൂപപ്പെടുത്തിയ ഒരു പ്രധാന മാറ്റം മനുഷ്യന് അവന്റെ പരിമിതികളെക്കുറിച്ച് ബോദ്ധ്യം വന്നിരിക്കുന്നു എന്നതാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങൾക്ക് പോലും, നമുക്കെല്ലാം കഴിയും എന്ന ഔദ്ധത്യത്തെ അടക്കിവയ്ക്കേണ്ടി വന്നിരിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത ഒരു വൈറസിന് ലോകം മുഴുവൻ സ്തംഭിപ്പിക്കാൻ കഴിഞ്ഞെങ്കിൽ നമ്മുടെ കഴിവ് ഇനിയും എത്രയോ പരിമിതമാണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടുകാണും. അതിനാൽ നമ്മുടെ നാട്ടിലെ എല്ലാവരുടെയും പ്രശ്നങ്ങൾ നമ്മൾ അറിയണം. ജാതിമത - ഭേദമന്യ ആവശ്യമായ സഹായം ചെയ്യണം. സാഹോദര്യം കൂടുതൽ സജീവമാകണം. രാഷ്ട്രീയമായോ മതപരമായോ ഉള്ള വൈജാത്യങ്ങൾ ഒരിക്കലും പരസ്പര അകലങ്ങൾ വർദ്ധിക്കാൻ കാരണമാകരുത്.
പ്രാർത്ഥനയ്ക്കു ഈ ദിനം വളരെ പ്രധാനമാണ്. വിശ്വാസിയുടെ ആയുധമാണത്. അല്ലാഹുവിന്റെ കരുണയിൽ വിശ്വാസികൾ എപ്പോഴും പ്രതീക്ഷയുള്ളവരാവണം എന്നാണല്ലോ ഖുർ - ആൻ പഠിപ്പിച്ചത്. കൊവിഡ് ബാധിച്ചു മരിച്ചവർക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകൾ വേണം.