c

പാലക്കാട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാലയമാക്കി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി (ഐ.പി) എന്നിവ ജില്ലാശുപത്രിയിൽ നിലനിറുത്തും. മറ്റെല്ലാ സ്‌പെഷ്യലിറ്റി വിഭാഗങ്ങളും ഗവ.മെഡി. കോളജിലേക്ക് മാറ്റി ക്രമീകരിക്കും. ഇതിന്റെ ഭാഗമായി മെഡി.കോളേജിൽ ഫാർമസി കൗണ്ടർ, മരുന്ന് എന്നിവ ലഭ്യമാക്കാൻ നിർദേശം നൽകി.

ലാബ് ടെസ്റ്റുകൾക്ക് മെഡിക്കൽ കോളേജിൽ കളക്ഷൻ പോയിന്റ് ഒരുക്കി സ്‌പെസിമൻ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന്റെ വാഹനം ഉപയോഗിക്കും. മെഡി.കോളേജിൽ 100 ബെഡുകൾ കൊവിഡ് ഇതര രോഗികൾക്കായി നിലനിറുത്തും. ഓപ്പറേഷൻ ആവശ്യങ്ങൾക്കായി ഒറ്റപ്പാലം, ആലത്തൂർ താലൂക്ക് ആശുപത്രികളിലെ സൗകര്യം ഉപയോഗിക്കും.

മറ്റ് നിർദ്ദേശങ്ങൾ

  1. കളക്ഷൻ സെന്ററിലേക്കുള്ള ജീവനക്കാരെ ജില്ലാ ആശുപത്രി, മെഡി.കോളേജ് എന്നിവിടങ്ങളിൽ നിന്ന് നിയമിക്കും.
  2. ജില്ലാ ആശുപത്രിയിൽ നിന്നും ഒരു പോർട്ടബിൾ എക്സറേ മെഷീൻ, ഇ.സി.ജി മെഷീൻ എന്നിവ താത്കാലികമായി മെഡി.കോളേജിലേക്ക് മാറ്റും.
  3. ഒ.പി നടക്കുന്ന സമയം ഒരു റേഡിയോഗ്രഫർ, ഇ.സി.ജി ടെക്നീഷ്യൻ എന്നിവരെ മെഡി.കോളേജിൽ നിയമിക്കും.
  4. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കായുള്ള കൗണ്ടർ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ സജ്ജമാക്കും.
  5. ആവശ്യമായ ജീവനക്കാരെ ജില്ലാ ആശുപത്രി സൂപ്രണ്ട്, മെഡി.കോളേജ് ഡയറക്ടർ എന്നിവർ ചേർന്ന് നിയമിക്കും.
  6. ആവശ്യം വരുന്ന സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, ഇ.സി.ജി, എക്സ് റേ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ എൻ.എച്ച്.എം മഖേന നിയോഗിക്കും.