പത്തനംതിട്ട : റേഷൻ വിഹിതം വെട്ടിക്കുറച്ച രണ്ടായിരത്തിലെ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരി സംഘടന പാർലമെന്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചതിലും ക്രിസോസ്റ്റത്തെക്കുറിച്ചുള്ള ഒാർമ്മകളുണ്ട്. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിക്ക് നൽകുവാനുള്ള നിവേദനം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ മെത്രാപ്പോലീത്തയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കെ. വി തോമസും സെക്രട്ടറി ജോൺസൻ വിളവിനാലും തിരുവല്ല അരമനയിൽ എത്തി. ഒരു ഒപ്പ് ഒരു രൂപയും എന്ന സമരത്തിന്റെ ഭാഗമായി നിവേദനത്തിൽ ഒപ്പിട്ടക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തശേഷം ഒരു രൂപ നാണയത്തുട്ട് കെ. വി. തോമസിന് നൽകി. എന്റെ റേഷൻ മുടക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഭിക്ഷക്കാരന് ഭിക്ഷ കൊടുത്ത കഥയും പറഞ്ഞു. ഒരിക്കൽ ഭിക്ഷക്കാരൻ അരമനയിൽ വന്നതും ഭിക്ഷ കൊടുത്ത് അവൻ തിരിച്ചു പോകാൻ നേരം തിരുമേനിയോട് തിരുമേനി വിഷമിക്കേണ്ട എന്നും അടുത്ത ഞായറാഴ്ചയിലെ സ്‌തോത്രക്കാഴ്ച പെട്ടിയിൽ ഈ നാണയത്തുട്ട് കാണും എന്ന് പറഞ്ഞെന്നായിരുന്നു കഥ..