കോന്നി: കോന്നി ഗവ.മെഡിക്കൽ കോളേജ് കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കുന്നു. ആദ്യഘട്ടത്തിൽ 120 കിടക്കയും രണ്ടാംഘട്ടമായി 120 കിടക്കയും ഉൾപ്പടെ 240 കിടക്കകൾ ഉണ്ടാകും. എല്ലാ കിടക്കകളിലും ഓക്‌സിജൻ സൗകര്യമുണ്ടാകും.സെൻട്രലൈസ്ഡ് ഓക്‌സിജൻ സൗകര്യം ഒരുക്കുന്നതിനുള്ള പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് ലഭിച്ച 5 കോടി രൂപയിൽ 23 ലക്ഷം രൂപയാണ് ഇവിടെ ചെലവഴിക്കുന്നത്. 20 ഓക്‌സിജൻ സിലണ്ടറാണ് മെഡിക്കൽ കോളേജിൽ നിലവിലുള്ളത്. പുതിയ 60 സിലണ്ടർ കൂടി ലഭ്യമാക്കും. തുടർന്ന് സിലിണ്ടറിന്റെ എണ്ണം 300 ആയി വർദ്ധിപ്പിക്കും. ജീവനക്കാർക്ക് താമസിക്കാൻ 8 മുറികൾ മാറ്റിവയ്ക്കും.
അധിക ജീവനക്കാരെ എൻ.എച്ച്.എമ്മിൽ നിന്ന്
നിയമിക്കും. ആവശ്യമായ മരുന്നും ഉപകരണങ്ങളും കെ.എം.എസ്.സി.എൽ എത്തിച്ചുനൽകും.
എം.എൽ.എ ഫണ്ടിൽ നിന്ന് 43 ലക്ഷം രൂപ മുടക്കി എക്‌സ് റേ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്‌സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈഫ്രീക്വൻസി എക്‌സറേ മെഷീനാണ് സ്ഥാപിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്‌സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്‌സറേ ജനറേറ്ററും, 65 കെ.വി.െ്റസ്റബിലൈസറും സ്ഥാപിച്ചു കഴിഞ്ഞു.
----------------
ഒ.പി ചികിത്സ മുടങ്ങില്ല
സി. എസ്. എൽ.ടി.സി പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം ഒ.പി.യിലെ ചികിത്സയും ലഭ്യമായിരിക്കും. ഇതിനായി പ്രത്യേക സംവിധാനം ആശുപത്രിയിൽ സജ്ജീകരിക്കും. നിരവധി ആളുകളാണ് ദിവസേന ഒ.പിയിൽ എത്തുന്നത്.
-------------
"കൊവിഡ് രോഗബാധിതരാകുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. പുതിയ സർക്കാർ ചുമതല ഏറ്റാൽ ഉടൻതന്നെ ആരോഗ്യമന്ത്രിയെ പങ്കെടുപ്പിച്ച് മെഡിക്കൽ കോളേജ് അവലോകന യോഗം ചേരും.ലിക്വിഡ് ഓക്‌സിജൻ സംഭരണ ടാങ്ക് മെഡിക്കൽ കോളേജിൽ സ്ഥാപിക്കണമെന്ന് ഡി.എം.ഒാ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപിക്കാമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്. ഇതോടെ ഓക്‌സിജൻ സംഭരണ പ്രശ്‌നത്തിന് പരിഹാരമാകും."
കെ.യു.ജനീഷ് കുമാർ (നിയുക്ത എം.എൽ.എ)
------------------
ചികിത്സയ്ക്ക് വേണ്ടി വ്യത്യസ്ത മേഖലകൾ തിരിച്ച് മാപ്പ് തയ്യാറാക്കും. പൂർണ സുരക്ഷിതത്വത്തോടെ ചികിത്സ നടത്താൻ കഴിയും. എല്ലാ ക്രമീകരണങ്ങളും സജ്ജമാണ്.
ഡോ.സി.എസ്. സജിത് കുമാർ
(മെഡിക്കൽ കോളേജ് സൂപ്രണ്ട്)
-----------
എല്ലാ കിടക്കകളിലും ഓക്‌സിജൻ സൗകര്യം
240 കിടക്കകൾ
ചെലവ് -23 ലക്ഷം