മാവേലിക്കര: വെൺമണി പഞ്ചായത്തിലെ എട്ടാം വാർഡിൽ കക്കടയിൽ പ്രവർത്തിക്കുന്ന എം.എസ്.എസ് സ്വകാര്യ ആശുപത്രി കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് 2021ലെ 44 ാം വകുപ്പ് പ്രകാരം താൽക്കാലികമായി പൂട്ടാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവായി. ആശുപത്രി നിലവിലെ രീതിയിൽ പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും പകർച്ചവ്യാധി പകരുന്നതിന് കാരണമാകുമെന്ന കണ്ടെത്തലിലെ തുടർന്നാണ് നടപടി.

സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതിയില്ലാതെ കൊവിഡ് രോഗത്തിനുള്ള പരിശോധനയും ചികിത്സയും നടത്തുക, കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം നൽകാതിരിക്കുക, ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായ മൂന്ന് രോഗികളെ ചികിത്സിക്കുന്നതായും അവിടുത്തെ ജീവനക്കാരിയെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നതായും അറിഞ്ഞിട്ടും ഇക്കാര്യങ്ങൾ ആരോഗ്യവകുപ്പിനെ അറിയാതിരിക്കുക, കൊവിഡ്, നോൺ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കാതിരിക്കുക, മാലിന്യ നിർമാർജനത്തിനായി ഉചിതമായ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഈ ആശുപത്രിയിൽ ആറു ജീവനക്കാർ കൊവിഡ് പോസിറ്റീവായ സാഹചര്യവുമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.