കോന്നി : കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകത മുൻനിറുത്തി കോന്നി ഗവ.മെഡിക്കൽ കോളേജിൽ വലിയ ക്രമീകരണം ഒരുക്കാൻ തീരുമാനം. കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും.
ആദ്യഘട്ടത്തിൽ 120 കിടക്കകളോടുകൂടിയാണ് ആശുപത്രി തുടങ്ങുന്നത്. രണ്ട് ആഴ്ചയ്ക്കകം 120 കിടക്കകൾ കൂടി തയ്യാറാക്കും. ആകെ 240 കിടക്കകൾ രണ്ട് നിലകളിലായി സജ്ജമാക്കും. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ലഭ്യമായിരിക്കും. നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റഡ്ഢി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എസ്.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രജക്ട് മാനേജർ ആർ.രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കാഷ്വാലിറ്റിയും ഐ.സി.യുവും സജ്ജീകരിക്കും
30 ലക്ഷം രൂപ ചെലവഴിച്ച് കാഷ്വാലിറ്റിയും രണ്ട് ഐ.സി.യുകളും സജ്ജീകരിക്കും. 30 കിടക്കകൾ ഐ.സി.യുവിലുണ്ടാകും. 14 ഐ.സി.യു കിടക്കകൾ വെന്റിലേറ്റർ സൗകര്യത്തോടു കൂടിയതായിരിക്കും.പുതിയ ഓപ്പറേഷൻ തീയറ്റർ ഒരുക്കും. ഇതിനായി 70 ലക്ഷം രൂപ എൻ.എച്ച്.എമ്മിൽ നിന്ന് അടിയന്തരമായി ലഭ്യമാക്കും. മൈനർ ഓപ്പറേഷൻ തീയറ്ററിന്റെ നിർമ്മാണവും ഉടൻ പൂർത്തിയാക്കും. ഓക്സിജൻ സംഭരണത്തിനായി ലിക്വിഡ് ഓക്സിജൻ ടാങ്ക് സ്ഥാപിക്കും. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ലഭ്യമാകുന്നതുവരെ കോന്നി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് മെഡിക്കൽ കോളേജിന് വിട്ടുനല്കും.
ജീവനക്കാർക്ക് ക്രമീകരണം
ജോലി ക്രമീകരണ വ്യവസ്ഥയിൽ ഡോക്ടർമാർ, നഴ്സുമാർ ,പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ വിവിധ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ കോന്നിയിലേക്ക് മാറ്റി നിയമിക്കാൻ നിർദ്ദേശം നൽകും. കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കുന്ന ജീവനക്കാർ ആശുപത്രിയിൽ താമസിച്ച് ജോലി ചെയ്യുന്നതിന് 8 മുറികൾ മാറ്റിവയ്ക്കും.
കൊവിഡ് പ്രതിരോധരംഗത്ത് കോന്നി ഗവ.മെഡിക്കൽ കോളേജ് നിർണായക സാന്നിദ്ധ്യമായി മാറാൻ പോവുകയാണ്. ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളുമുൾപ്പടെ 270 കിടക്കകളാണ് തയ്യാറാകുന്നത്.
കെ.യു. ജനീഷ് കുമാർ (നിയുക്ത എം.എൽ.എ)