പത്തനംതിട്ട : നിർമ്മാണത്തിലിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോംകര മുതൽ എസ്.സി ഹൈസ്‌കൂൾ പടി വരെയുള്ള ഭാഗത്ത് വലിയതോടിന്റെ വീതി ഒന്നര മീറ്റർ വരെ വർദ്ധിപ്പിക്കാൻ തീരുമാനമായി. നിയുക്ത എം.എൽ.എ അഡ്വ.പ്രമോദ് നാരായൺ വിളിച്ചചേർത്ത കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം.
സംസ്ഥാന പാതയുടെ വീതി വർദ്ധിപ്പിക്കുന്നതിനായി വലിയ തോടിന്റെ മറുവശത്തെ വസ്തുക്കൾ ഒന്നു മുതൽ ഒന്നര മീറ്റർ വരെ വീതിയിൽ നേരത്ത വിലയ്ക്കുവാങ്ങി കല്ല് ഇട്ടിരുന്നു. ഇവിടം വരെ മണ്ണ് എടുത്തുമാറ്റി തോടിന്റെ വീതി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ തോട്ടിലെ ഒഴുക്ക് സുഗമമാക്കുക മാത്രമല്ല വെള്ളം റോഡിലേക്ക് കയറുന്നതു തടയാനും ആകും. മഴ കഴിഞ്ഞാലുടൻ പ്രവർത്തികൾ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. മുൻ എം.എൽ.എ രാജു ഏബ്രഹാം, കെ.എസ്ടി.പി എൻജിനീയർ ജാസ്മിൻ, വാട്ടർ അതോറിറ്റി അസി.എക്‌സി എൻജിനീയർ ദിലീപ് തുടങ്ങി ഉദ്യോഗസ്ഥരും കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.