കോന്നി: കോന്നി -ചന്ദനപള്ളി റോഡിൽ കോന്നി മുതൽ ആനക്കൂട് വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തി പുനർനിർമ്മിക്കാൻ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട് റോഡ് വെള്ളക്കെട്ടുമൂലം വലിയ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ്. മഴ പെയ്താൽ റോഡിലെ താഴ്ചയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് നിത്യസംഭവമാണ്. ഗതാഗത യോഗ്യമാക്കിയാലും വെള്ളക്കെട്ട് മൂലം റോഡ് ഉടൻ തന്നെ തകർന്നു പോകുകയാണ്. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പരിഹാരമായാണ് കോന്നി ടൗൺ മുതൽ നിലവിലുള്ള റോഡ് പൊളിച്ച് ഉയർത്തി ഒരേ ലെവലിൽ നിർമ്മിക്കാനും, ആവശ്യമായ ഓട നിർമ്മിക്കാനും തീരുമാനിച്ചത്. അടിയന്തരമായി നിർമ്മാണം നടത്താൻ എം.എൽ.എ നിർദ്ദേശം നല്കി.മണ്ഡലത്തിലെ ഇതര റോഡുകളുടെ നിർമ്മാണപുരോഗതിയും യോഗം വിലയിരുത്തി.പ്ലാപ്പള്ളി കക്കിഗവി റോഡ് നിർമ്മാണം പൂർത്തിയായി വരുന്നു. റോഡിൽ ലൈൻ വരയ്ക്കുന്ന ജോലി കൂടിയുണ്ട്. ലോക് ഡൗണാണ് ജോലി തടസപ്പെടാൻ കാരണം. കലഞ്ഞൂർ -പട്ടാഴി റോഡിൽ കുടുത്ത മുതൽ കോട്ടമുക്ക് വരെയുള്ള ഭാഗത്തിന് ആറുകോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.ഇതിന്റെ നിർമ്മാണം ആരംഭിച്ചു. കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് 14 കോടിയുടെ പദ്ധതി സാങ്കേതിക അനുമതിയ്ക്കായി നല്കിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കും.കലഞ്ഞൂർ -പാടം, ആനയടി കൂടൽ റോഡ് നിർമ്മാണങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായി. കോന്നി- ആനക്കൂട് റോഡ് എം.എൽ.എയും, ഉദ്യോഗസ്ഥരും നേരിട്ട് പരിശോധിച്ചു. പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സി.എൻജിനീയർ ബി.വിനു, അസി.എക്‌സി.എൻജിനീയർമാരായ ആർ.ശ്റീലത, ബി.ബിനു, എസ്.റസീന, അസിസ്റ്റൻറ് എൻജിനീയർമാരായ എസ്.അൻജു, ഷാജി ജോൺ, എസ്.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.