പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ നൽകുന്ന സംഭാവന സ്വീകരിക്കാൻ പത്തനംതിട്ട നഗരസഭ കൊവിഡ് ദുരിതാശ്വാസ നിധി രൂപീകരികരിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പത്തനംതിട്ട ശാഖയിൽ നഗരസഭാ സെക്രട്ടറിയുടെ പേരിൽ തുടങ്ങിയ 25110100017754-ാം നമ്പർ (ഐ. എഫ്.എസ്. സി. ബാർബോപാട്ടൻ) അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേïത്. ജില്ലാ കേന്ദ്രമായ നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തി വരികയാണ്. നഗരത്തിൽ സാമൂഹിക അടുക്കളയും ജനകീയ ഹോട്ടലും പ്രവർത്തിച്ചു വരുന്നു. 32 വാർഡുകളിലും ജാഗ്രതാ സമിതികൾ പ്രവർത്തിക്കുകയാണ്. നഗരസഭയുടെ നിയന്ത്രണത്തിലാണ് സി.എഫ്.എൽ.ടി.സിയും സി.എസ്. എൽ ടി.സിയും പ്രവർത്തിക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ക്രമീകരണം പത്തനംതിട്ട നഗരസഭയാണ് ഒരുക്കുന്നത്. അണുനശീകരണ പ്രവർത്തനങ്ങൾക്കും നഗരസഭ നേതൃത്വം നൽകുന്നുണ്ട്. നഗരസഭാ ചെയർമാന്റെ ഓക്‌സിമീറ്റർ ചലഞ്ചിലൂടെ ലഭ്യമായ പൾസ് ഓക്‌സിമീറ്ററുകൾ ഇതിനകം എല്ലാ വാർഡുകളിലേയും ജാഗ്രതാ സമിതികൾക്ക് എത്തിച്ച് നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതരായ നിർദ്ധനരായ രോഗികളെയും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നഗരവാസികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 60 സന്നദ്ധ പ്രവർത്തകർ വോളന്റിയർമാരായി പ്രവർത്തിച്ചു വരുന്നുണ്ട്. പുതിയ നഗരസഭാ ബസ് സ്റ്റാന്റിൽ ജാഗ്രതാ സെല്ലിന്റെയും പ്രവർത്തനം നടന്നു വരികയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരിച്ച ചെലവുകളാണ് നഗരസഭ വഹിക്കുന്നത്. ഈ സാഹചര്യത്തിൽ നല്ലവരായ ജനങ്ങളുടെ ഉദാരമായ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അഭ്യർത്ഥിച്ചു.