റാന്നി : അരയാഞ്ഞിലിമൺ, പെരിങ്ങാവ്മലയിൽ 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പെരുമ്പാമ്പിന്റെ ഇറച്ചിയും വീട്ടിൽ നിന്നും പിടികൂടി. കടമ്പനാട്ടു വീട്ടിൽ പ്രസന്നൻ (56), ഇയാളുടെ സഹോദരൻ പ്രദീപ്(45) എന്നിവരെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത പെരുമ്പാമ്പിന്റെ ഇറച്ചിയും തല, തൊലി, ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ കുഴിച്ചിട്ട സ്ഥലത്തു നിന്നും കണ്ടെടുത്ത് കണമല ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു കൈമാറി. ഇവർക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി നിശാന്തിനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റാന്നി ഡി.വൈ.എസ്.പി ജോർജ് മാത്യുവിന്റെ നിർദ്ദേശ പ്രകാരം വെച്ചൂച്ചിറ സി.ഐപി.ശ്രീകുമാരൻനായർ, എസ്.ഐ വിമൽ, എ.എസ്.ഐ മാരായ അനിൽകുമാർ, കൃഷ്ണൻകുട്ടി, പൊലീസുകാരായ സുമിൽ, ശ്രീജിത്ത്, ജോസൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതാണ്.