എഴുകോൺ : നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ മുന്നോട്ട് വച്ച വെഹിക്കിൾ ചലഞ്ചേറ്റെടുത്ത് മാതൃകയായിരിക്കുകയാണ് ഒരു അദ്ധ്യാപകൻ. വിവേകോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ എഴുകോൺ മുക്കണ്ടം നന്ദനത്തിൽ കെ.എസ്.ആനന്ദാണ് നാട്ടിൽ താരമായിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാഹനങ്ങൾ ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് മൂന്ന് ദിവസം മുൻപാണ് ബാലഗോപാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ വെഹിക്കിൾ ചലഞ്ച് പ്രഖ്യാപിച്ചത്. സ്വകാര്യ വാഹന ഉടമകളുടെ സഹായത്തോടെ വാഹന സൗകര്യം ഉറപ്പാക്കുകയായിരുന്നു ചലഞ്ചിന്റെ ലക്ഷ്യം. വെഹിക്കിൾ ചലഞ്ച് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആനന്ദ് രജിസ്റ്റർ ചെയ്തിരുന്നു. അമ്പലത്തുംകാല പോളി ജംഗ്ഷൻ സ്വദേശിനിയ്ക്ക് കൊവിഡ് ലക്ഷണങ്ങളോടെ പനി കലശലായതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ പഞ്ചായത്ത് ഹെൽപ്പ് ഡെസ്കിൽ വിളിച്ചെങ്കിലും സർവീസ് നടത്തുന്ന രണ്ട് ആംബുലൻസുകളും ലഭ്യമായില്ല. തുടർന്ന് ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി ബിബിൻ കെ.എൻ.ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ടു. ഹെൽപ്പ് ഡെസ്കിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്നാണ് ആനന്ദ് സ്വന്തം വാഹനവുമായി എത്തിയത്. സന്നദ്ധ സംഘടനയ്ക്ക് കൈമാറാൻ വാങ്ങി വച്ചിരുന്ന പി.പി.ഇ കിറ്റ് ഉണ്ടായിരുന്നതിനാൽ അതും ധരിച്ച് ആനന്ദും ബിബിനും ചേർന്ന് രോഗിയെ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചു. കെ.എസ്.ടി.എ കൊട്ടാരക്കര സബ് ജില്ലാ ട്രഷററും വൊക്കേഷണൽ ഹയർ സെക്കൻഡറി തല നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാ കോ-ഓർഡിനേറ്ററുമാണ് ആനന്ദ്.