കൊല്ലം: ലോക് ഡൗൺ നീണ്ടുപോകുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ ചാരായം വാറ്റ് തകൃതിയായി നടക്കുന്നു. വലിയ വിലയ്ക്കാണ് വിൽപ്പന. പൊലീസും എക്സൈസും പരിശോധന കർശനമാക്കുന്നിടങ്ങളിലെല്ലാം കേസുകൾ പിടിക്കപ്പെടുന്നുണ്ട്. ഒറ്റുകാരുള്ളിടത്തുമാത്രമാണ് പുറത്ത് വരുന്നത്.
ചെറുകിട രീതിയിലും വൻകിടയായും ചാരായം വാറ്റുന്ന സംഘങ്ങൾ സജീവമാണ്. കൈതക്കോട് എരുതനങ്ങാട് ചിറ ഭാഗത്ത് വലിയ സംഘങ്ങളാണ് ചാരായം വാറ്റ് നടത്തുന്നത്. ഇവിടെ വർഷങ്ങളായി സ്ഥിതി തുടർന്നിട്ടും പൊലീസിനോ എക്സൈസിനോ തടയിടാൻ കഴിഞ്ഞിട്ടില്ല. മൺറോത്തുരുത്ത് ഭാഗങ്ങളിൽ ഇപ്പോൾ വാറ്റ് ശക്തമായിട്ടുണ്ടെന്നാണ് വിവരം. മദ്യം കിട്ടാതെ വന്നതോടെ പലരും സ്വന്തമായി വാറ്റിയെടുക്കുന്ന രീതി പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ പ്രഷർ കുക്കറുകളിൽ ചാരായം വാറ്റിയെടുക്കാൻ വിദഗ്ദ്ധരാണ്. ആ രീതി ഇവിടെ പലർക്കും പറഞ്ഞുകൊടുത്തതോടെയാണ് വീടുകളുടെ അടുക്കളകളും വാറ്റ് കേന്ദ്രങ്ങളായി മാറിയത്. തൊഴിലിടങ്ങൾ നിശ്ചലമായതോടെ വരുമാനത്തിന് വേണ്ടി വാറ്റുന്നതിനാൽ കുടുംബാംഗങ്ങളുടെ പിന്തുണയും പലർക്കും ലഭിക്കുന്നുണ്ട്. ലോക് ഡൗൺ കാലയളവിൽ അയൽക്കാരുടെ ശല്യംപോലും ഉണ്ടാകില്ലെന്നതും അനുഗ്രഹമായി മാറുകയാണ്. പൊതുജന പങ്കാളിത്തത്തോടെ റെയ്ഡുകൾ ശക്തമാക്കാൻ പൊലീസിനും എക്സൈസിനും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യക്ഷമമാകുന്നില്ല.
വനത്തിലുള്ളിലും വാറ്റ്
പത്തനാപുരം : ജില്ലയുടെ കിഴക്കൻ മലയോര- വനമേഖലകളിൽ ചാരായ വാറ്റ് സജീവമാണ്. വനത്തിനുള്ളിൽ കോട കലക്കിയിട്ട് വാറ്റുന്ന രീതിയാണ് കൂടുതൽ. ചാരായം ഇരുചക്ര വാഹനങ്ങളിലും മറ്റുമാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ്ക്കുന്നുണ്ട്. ഇന്നലെ എക്സൈസ് സംഘം വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ കോട കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പത്തനാപുരം റേഞ്ച് എക്സൈസ് കറവൂർ തലയ്ക്കൽ ഫോറസ്റ്റ് പരിധിയിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ബാരലിൽ ഉണ്ടായിരുന്ന കോടയാണ് കണ്ടെത്തിയത്. പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റെജിമോൻ, അശ്വന്ത്. എസ്. സുന്ദരം എന്നിവർ ഉണ്ടായിരുന്നു.
തഴവയിലും അരിനല്ലൂരും സജീവം
കരുനാഗപ്പള്ളി: തഴവയിലും അരിനല്ലൂരിലും നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തഴവ തെക്കുംമുറി കിഴക്ക് കാർത്തിക വീട്ടിൽ അഖിലാനന്ദൻ (52) താമസിക്കുന്ന വീട്ടിൽ നിന്നാണ് 5 ലിറ്റർ ചാരായവും 225 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. അഖിലാനന്ദന്റെ പേരിൽ കേസെടുത്തു. അരിനല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അരിനല്ലൂർ വാഴവിള കടവിന് സമീപത്തുനിന്ന് 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റിീവ് ഓഫീസർമാരായ പി.എ. അജയകുമാർ, എ. അജിത് കുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. അനിൽകമാർ, ബി. ശ്രീകുമാർ, എസ്സന്തോഷ് എന്നിവർ പങ്കെടുത്തു.
പോരുവഴിയിൽ ചാരായവും കോടയും പിടികൂടി
ശാസ്താംകോട്ട: കുന്നത്തൂർ എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പോരുവഴിയിൽ ചാരായവും കോടയും പിടികൂടി. പോരുവഴി പനപ്പെട്ടി തെറ്റിവിള തൈയ്ക്കാവിന് സമീപം വാടകയ്ക്കെടുത്ത വീട്ടിൽ ചാരായം നിർമ്മിച്ച് ബൈക്കുകളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്തുവരുകയായിരുന്നു ഹരിലാൽ, സൂര്യജിത്ത് ,വിശാഖ് എന്നിവർ. എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ താമസിച്ച വീട്ടിൽ നിന്ന് വാറ്റുപകരണവും 20 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും പിടികൂടി. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ വിനോദ് ശിവറാം, ബിജു, അൻസർ, അഖിൽ എന്നിവർ പങ്കെടുത്തു.
കുലശേഖരപുരത്ത് 30 ലിറ്റർ ചാരായവും കോടയും
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 410 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടികൂടി. കുലശേഖരപുരം ആദിനാട് തെക്ക് മുറിയിൽ മുണ്ടത്തറ പടിഞ്ഞാറ്റേതിൽ വീട്ടിൽ വിനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട പ്രതി വീടിന്റെ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാനായില്ല. വിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘത്തിലെ പ്രിവന്റീവ് ഓഫീസർ വിജിലാൽ, ടീമംഗങ്ങളായ കിഷോർ, സുധീർ ബാബു എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരായം പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഒാഫീസർ എസ്. ഉണ്ണിക്കൃഷ്ണൻ പിള്ള, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എന്നിവരുമുണ്ടായിരുന്നു.
പാൻ മസാലയ്ക്കും വൻ ഡിമാന്റ്
ഓയൂർ: കരിങ്ങന്നൂർ മോട്ടോർകുന്നിൽ നിരോധിത പുകയില വില്പന നടത്തിയ കടയുടമയെ ചടയമംഗലം എക്സൈസ് പിടികൂടി. മോട്ടോർകുന്ന് തുഷാര സ്റ്റോർ ഉടമ ചന്ദ്രനാണ് (മധു) പിടിയിലായത്. കടയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ചാക്ക് പുകയില ഉത്പ്പന്നങ്ങളായ ശംഭുവും പാൻപരാഗുമാണ് പിടിച്ചെടുത്തത്. സ്കൂൾ കുട്ടികൾക്കടക്കം സ്ഥിരമായി പുകയില ഉത്പ്പന്നങ്ങൾ കടച്ചവടം നടത്തിയ കേസിൽ ഇയാൾ മുമ്പും അറസ്റ്റിലായിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ പാൻ മസാലയ്ക്ക് വൻ ഡിമാന്റുണ്ടെന്നാണ് വിൽപ്പനക്കാർ പറഞ്ഞത്. വലിയ വിലയ്ക്കാണ് വിൽപ്പന.
കോട്ടയത്ത് രണ്ടു പേർ അറസ്റ്റിലായി
കോട്ടയം: വാറ്റ് തകൃതി. ഇന്നലെ ജില്ലയിൽ അറസ്റ്റിലായത് രണ്ട് പേർ. രണ്ട് ലിറ്റർ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
തൃക്കൊടിത്താനത്ത് വാടക വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ കൊലക്കേസ് പ്രതി മാമ്മൂട് ഗോപാലശേരിൽ ശ്യാംകുമാർ (39) ആണ് പൊലീസിന്റെ വലയിലായത്. ഒരു ലിറ്റർ ചാരായവും കോട തയ്യാറാക്കിവച്ചിരുന്ന കന്നാസുകളും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ലോക്ക്ഡൗൺ കാലത്ത് പായിപ്പാട് കേന്ദ്രീകരിച്ച് ചാരായം വാറ്റും വിൽപനയും നടക്കുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കോട്ടയം വിജയപുരം കോളനിയിൽ നിന്ന് 80 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും എക്സൈസ് പിടികൂടി. പുത്തൻ പുരയ്ക്കൽ പി.കെ. സനൽ അറസ്റ്റിലായി. ഇയാളുടെ വീട്ടിൽ നിന്ന് വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്.