കൊല്ലം: കൊവിഡിന് തൊട്ടുമുമ്പ് വരെ വൻ ഡിമാന്റുണ്ടായിരുന്ന ഒരിനമാണ് നല്ല നാടൻ കാന്താരി. കിലോയ്ക്ക് 1000 രൂപവരെ വിലയുണ്ടായിരുന്ന എരിവിന്റെ റാണിയ്ക്ക് ഇന്നത്തെ വിപണി വില കഷ്ടിച്ച് 300 രൂപ. നല്ലവിളവുള്ള അമ്പത് മൂട് കാന്താരിക്കൊടിയുണ്ടെങ്കിലേ കഷ്ടിച്ച് ഒരുകിലോ മുളക് കിട്ടൂ.ഒരുകിലോ മുളക് ചെടിയിൽ നിന്ന് ശേഖരിക്കാൻ ഒരാൾ മിനിമം അര ദിവസം അദ്ധ്വാനിക്കണം.
കടൽ കടക്കാനാകാതെ
കൊവിഡ് രണ്ടാം തരംഗത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതും കാന്താരിയ്ക്ക് കടൽകടക്കാനാകാത്തതുമാണ് മുളകിന്റെ പ്രിയവും വിലയും ഇടിയാൻ കാരണം. പൊന്നിന്റെ വില ലഭിച്ചിരുന്ന കാന്താരിക്ക് ഡിമാൻഡ് കുറഞ്ഞതോടെ വെറ്റിലക്കൊടിയിലും പറമ്പിലും ഇടവിളയായി കാന്താരി കൃഷിചെയ്തിരുന്നവരുടെ കാര്യം കഷ്ടത്തിലായി. കാന്താരിക്ക് മാത്രമല്ല കൊവിഡ് കാലത്ത് കഷ്ടകാലം. നാട്ടിൻ പുറങ്ങളിലെ വയലേലകളിലും പറമ്പുകളിലും പച്ചക്കറി തോട്ടങ്ങളിലും സമൃദ്ധമായി വിളഞ്ഞിരുന്ന പല നാടൻ പച്ചക്കറിയിനങ്ങൾക്കും ഡിമാൻഡില്ലാത്ത അവസ്ഥയാണ്. പയർ, വെള്ളരി, വഴുതന, പച്ചമുളക്, നാടൻ വാഴയ്ക്ക, പടവലം തുടങ്ങി മിക്ക ഇനങ്ങളുടെയും വില താഴെയായി. ഉൽപ്പാദനച്ചെലവും അദ്ധ്വാനവും കഴിച്ചാൽ മിച്ചമൊന്നും ഇല്ലാത്ത അവസ്ഥയിലാണ് കർഷകർ.
മഴയിൽ കുതിർന്ന് നശിച്ചു
ഏതാനും ദിവസം മുമ്പുണ്ടായ കനത്ത മഴയിലും കാറ്റിലും ഏക്കർ കണക്കിന് സ്ഥലത്തെ പച്ചക്കറി കൃഷിയാണ് ന ശിച്ചത്. കൊവിഡ് ഭീതിയ്ക്കൊപ്പം വിഷരഹിതമായ നാടൻ പച്ചക്കറി ഇനങ്ങളുടെ വരവും കുറഞ്ഞതോടെ സ്വാശ്രയ കർഷക വിപണികളും പരമ്പരാഗത ചന്തകളും മിക്കതും അടഞ്ഞുകഴിഞ്ഞു. അപൂർവ്വമായി തുറന്നിരിക്കുന്ന ചിലയിടങ്ങളിലാകട്ടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനും വരുന്നവരും വിരളം. കാലവർഷ സീസണായ ജൂൺ- ജൂലൈ മാസങ്ങൾ പൊതുവിൽ മാർക്കറ്റ് മോശമാണ്. ലോക് ഡൗൺ വന്നതോടെ ഇത്തവണ നേരത്തെ തന്നെ മാർക്കറ്റ് തകർന്നു. ലോക് ഡൗണും കൊവിഡ് വ്യാപനവും കാരണം രാവിലെയും വൈകുന്നേരവും ഉച്ചയ്ക്ക് ശേഷവുമായി പ്രവർത്തിച്ചിരുന്ന പല കമ്പോളങ്ങളും വിജനമായി.
വ്യാപാരി- കർഷക കൂട്ടായ്മ ഇല്ലാതായി
സാമൂഹ്യഅകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് വിരലിലെണ്ണാവുന്നവർ മാത്രമാണ് മലയോരം മുതൽ തീരദേശം വരെ നീളുന്ന ജില്ലയിലെ പരമ്പരാഗത ചന്തകളിൽ എത്തുന്നത്. പുലരി ചന്തകളും അന്തിച്ചന്തകളും പേരിന് മാത്രമായതോടെ കർഷകരുടെയും വ്യാപാരികളുടെയും കൂട്ടായ്മയും നഷ്ടമായി. മാർച്ച് അവസാനവാരം ആരംഭിച്ച കൊവിഡ് ഭീതി വിരാമമില്ലാതെ തുടരുന്ന സാഹചര്യം മാർക്കറ്റുകൾക്കൊപ്പം കർഷകർക്കും ഇരുട്ടടിയായിരിക്കുകയാണ്. കൊവിഡിന് മുമ്പ് ദിവസം ഒരു ലക്ഷം രൂപയുടെ പച്ചക്കറി- പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും വിറ്റിരുന്ന സ്ഥലത്ത് ഇന്ന് കഷ്ടിച്ച് അരലക്ഷത്തിൽ താഴെയാണ് വ്യാപാരം.
വിവാഹം ഉൾപ്പെടെ ചടങ്ങുകൾ ഇല്ലാതായതും ബാധിച്ചു
ജില്ലയ്ക്ക് പുറത്ത് നിന്ന് സാധനങ്ങൾ ശേഖരിക്കാനെത്തുന്നവരെയും കാണാനില്ല. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലെല്ലാം ആൾക്കൂട്ടവും സൽക്കാരങ്ങളും ഒഴിവാക്കപ്പെട്ടതും കച്ചവടക്കാരെ കഷ്ടത്തിലാക്കി. ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിൽ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളായ പയർ, വഴുതന, വെള്ളരി,കോവൽ,വെണ്ടയ്ക്ക എന്നിങ്ങനെ ഒട്ടുമിക്ക സാധനങ്ങൾക്കും ഡിമാൻഡില്ലാത്ത സാഹചര്യമാണ്. വിപണികളിൽ നിന്ന് വൻ വിലകൊടുത്ത് സാധനങ്ങൾ വാങ്ങി കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കഷ്ടത്തിലാണ്. ഉദ്ദേശിച്ചപോലെ സാധനങ്ങൾ വിറ്റഴിയാത്തതാണ് അവരെ അലട്ടുന്ന പ്രശ്നം. ഒന്നോ രണ്ടോ ദിവസം സാധനം വിറ്റുപോകാതിരുന്നാൽ അവയുടെ പുതുമയ്ക്കൊപ്പം കൈക്കാശ് കൂടി കൈമോശംവരുന്ന അവസ്ഥയിലാണ് കച്ചവടക്കാർ.
മീനും കിട്ടാനില്ല
മത്സ്യമാർക്കറ്റുകളുടെ കാര്യവും വ്യത്യസ്തമല്ല.കാറ്റും കടൽക്ഷോഭവും കാരണം മത്സ്യബന്ധനം നിരോധിക്കുകയും ലോക് ഡൗണിൽ ഹാർബറുകൾ അടയ്ക്കുകയും ചെയ്തതോടെ നാടൻ മീനുകളുടെ വരവ് കുറഞ്ഞതാണ് മത്സ്യ ചന്തകളെ വിജനമാക്കിയത്. നീണ്ടകര, ശക്തികുളങ്ങര, വാടി, അഴീക്കൽ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം മുതൽ വള്ളക്കാർ പിടിക്കുന്ന മത്സ്യം അപൂർവ്വമായി കമ്പോളങ്ങളിലെത്തിയിട്ടുണ്ടെങ്കിലും അതിനും വൻവിലയാണ്. മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മീൻചന്തകളോടനുബന്ധിച്ചുള്ള മരച്ചീനിയുൾപ്പെടെയുള്ള മറ്റ് സാധനങ്ങളുടെ വിപണിയും ഒഴിഞ്ഞു.
# ജില്ലയിലെ പ്രധാന കമ്പോളങ്ങൾ
ഓച്ചിറ, പുതിയകാവ്, കരുനാഗപ്പളളി, തേവലക്കര, ശാസ്താംകോട്ട, കല്ലട, മുളവനചന്ത, കുണ്ടറ, കൊല്ലം, കടപ്പാക്കട, മുണ്ടയ്ക്കൽ, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, കല്ലുവാതുക്കൽ, ആയൂർ, അഞ്ചൽ,കടയ്ക്കൽ, എഴുകോൺ, പുത്തൂർ, കൊട്ടാരക്കര,പുനലൂർ, പത്തനാപുരം, തെൻമല, കുളത്തൂപ്പുഴ.