പരവൂർ: മരച്ചീനി വിൽപ്പനയുടെ മറവിൽ ചാരായക്കച്ചവടം നടത്തുന്നതിനിടെ രണ്ടുപേർ പിടിയിലായി. കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ ബിനു (43), കോട്ടപ്പുറം ഷാഫി മൻസിലിൽ ഷാഫി (58) എന്നിവരെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിനുവിന്റെ പക്കൽ നിന്ന് ചാരായം വാങ്ങാനാണ് ഷാഫി എത്തിയത്. ഇവരിൽ നിന്ന് 2 ലിറ്ററോളം ചാരായവും പിടിച്ചെടുത്തു.
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസും സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാറും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബിനുവിന് ചാരായം വാറ്റി നൽകുന്നവരെ കുറിച്ചുള്ള വിവരം ലഭിച്ചതായി പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ അറിയിച്ചു. എസ്.ഐമാരായ വിജിത് കെ. നായർ, ഷൂജ, നിസാം, എ.എസ്.ഐ ഹരിസോമൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.