കൊല്ലം: ഇന്നലെ ജില്ലയിൽ നിരവധിപേർ കൊവിഡ് ബാധിച്ച് മരിച്ചെങ്കിലും സർക്കാർ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. കൊല്ലം പോളയത്തോട് ശ്മശാനത്തിൽ മാത്രം ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ആറ് പേരുടെ സംസ്കാരം നടത്തി.
കൊവിഡ് മരണങ്ങൾ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി ഏഴ് പേരെങ്കിലും ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാൽ ഞായറാഴ്ച ഒരാളുടെ കൊവിഡ് മരണമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു.
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊറ്റങ്കര മാമ്പുഴ - നെടിയവിള പുത്തൻവീട്ടിൽ രാഘവൻപിള്ള (83) ഇന്നലെ മരിച്ചു. മക്കൾ: വിജയകുമാരി, വിജയൻപിള്ള, ബിജു, വിജില. മരുമക്കൾ: രാജേന്ദ്രൻപിള്ള, രാജശ്രീ, ഹരികുമാർ, ആര്യ.
ഇന്നലെ മരിച്ച കൊല്ലം പട്ടത്താനം ജവഹർ നഗർ- 58 സുകുമാരമന്ദിരത്തിൽ എസ്.എസ്. വിനയ ബാബു (68, ഒമ്നി റെസ്റ്റോറന്റ് ഉടമ) കൊവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഗീത. മക്കൾ: അഡ്വ. ജി. വിനീത, വി. വിനോദ്. മരുമക്കൾ: എസ്. സൂരജ്, അർച്ചന സേതു.
സി.പി.എം മുൻ ശൂരനാട് ഏരിയാകമ്മിറ്റി അംഗവും പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി അംഗവും കശുഅണ്ടി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മറ്റി അംഗവുമായ എം.പി. ദിലീപ് കുമാർ (50) കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.