police

തിരുവനന്തപുരം: സംസ്ഥാന പൊലീസ്‌ മേധാവിയെ തിരഞ്ഞെടുക്കാനുള്ള സീനിയോറിട്ടി പട്ടിക സംസ്ഥാന സർക്കാർ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷന്‌ (യു.പി.എസ്‌.സി) കൈമാറി. പന്ത്രണ്ടുപേരുടെ പട്ടികയാണ് കൈമാറിയത്. പട്ടികയിൽ അരുൺ കുമാർ സിൻഹയാണ് സീനിയറെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ താത്പര്യമില്ലാത്തതിനാൽ പട്ടികയിൽ രണ്ടാമനായ തച്ചങ്കരിയ്ക്കാകും പരിഗണന ലഭിക്കുക. സുധേഷ് കുമാറാണ് മൂന്നാമൻ. 1984 ഡിസംബർ 23നാണ്‌ അരുൺകുമാർ സിൻഹ സർവീസിൽ പ്രവേശിച്ചത്‌. ടോമിൻ ജെ. തച്ചങ്കരി 1987 ആഗസ്‌റ്റ് 24നും സുധേഷ്‌കുമാർ 1987 ഡിസംബർ 15നുമാണ്‌ സർവീസിൽ കയറിയത്‌. സിൻഹ മാറുകയാണെങ്കിൽ തച്ചങ്കരിയാണ്‌ സീനിയോറിറ്റിയിൽ രണ്ടാമൻ.

സംസ്ഥാന സർക്കാർ കൈമാറിയ 12 പേരിൽ നിന്ന്‌ മൂന്ന്‌ പേരുടെ പട്ടിക യു.പി.എസ്‌.സി സംസ്ഥാന സർക്കാരിന്‌ കൈമാറും. ഇതിനായി യു.പി.എസ്‌.സി ചെയർമാന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടാക്കും. ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിലവിലെ പൊലീസ്‌ മേധാവി, ഏതെങ്കിലും കേന്ദ്ര പൊലീസ്‌ സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരും അംഗങ്ങളാകും. ഇവർ യോഗം ചേർന്ന് സീനിയോറിറ്റി, വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌, കേരള പൊലീസിലുള്ള പരിചയം എന്നിവ മാനദണ്ഡമാക്കി മൂന്നുപേരുടെ പട്ടിക തയ്യാറാക്കും. ഈ പട്ടികയിൽനിന്ന്‌ ഒരാളെ സംസ്ഥാന സർക്കാരിന്‌ പൊലീസ്‌ മേധാവിയായി നിയമിക്കാം.

അരുൺകുമാർ സിൻഹ, തച്ചങ്കരി, സുധേഷ് കുമാർ എന്നിവരെ കൂടാതെ ബി.സന്ധ്യ, അനിൽകാന്ത്‌, നിതിൻ അഗർവാൾ, എസ്‌. അനന്തകൃഷ്‌ണൻ, കെ.പത്മകുമാർ, ഷേക്‌ ദർവേഷ്‌ സാഹിബ്‌, ഹരിനാഥ്‌ മിശ്ര, രവഡ ചന്ദ്രശേഖർ, സഞ്ജീവ്‌ കുമാർ പട്‌ജോഷി എന്നിവരാണ്‌ പട്ടികയിലുള്ള മറ്റുള്ളവർ.നിലവിലെ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ജൂൺ 30ന്‌ വിരമിക്കും.സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് ബെഹ്റയെ പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേ‌ർന്നയോഗത്തിൽ ബെഹ്റയെ ഒഴിവാക്കി മറ്റ് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായ വിവരവും പുറത്തുവരുന്നുണ്ട്. സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് തഴയപ്പെട്ടതോടെ സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് പദവിയിലേക്ക് ബെഹ്റയെ കേരള സർക്കാർ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.