ചാത്തന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പു ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിന്റെ നേതൃത്വത്തിൽ കുണ്ടറയിൽ കാർ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ സിനിമാ, സീരിയൽ നടി പ്രിയങ്കയെ ചാത്തന്നൂർ അസി. കമ്മിഷണർ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിൽ ഷിജു വർഗീസ് പ്രതിനിധീകരിച്ചിരുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ അരൂരിലെ സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ഷിജു വർഗീസും പ്രിയങ്കയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്തത്.
കുണ്ടറയി
ലെ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രിയങ്ക മൊഴിനൽകിയതായി ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ പറഞ്ഞു. പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥികളും എന്ന നിലയിൽ ഷിജു വർഗീസുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടുതവണ മാത്രമാണ് നേരിൽ കണ്ടിട്ടുള്ളത്.
എറണാകുളം പാലാരിവട്ടം വെണ്ണലയിലെ ഫ്ലാറ്റിൽ താമസിക്കുമ്പോൾ എതിവർശത്തെ മഹാദേവക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ദല്ലാൾ നന്ദകുമാറാണ് സ്ഥാനാർത്ഥിയാകാൻ നിർബന്ധിച്ചത്. പ്രവർത്തനത്തിനുള്ള ഫണ്ട് പാർട്ടി നൽകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് അരൂരിലെ സ്ഥാനാർത്ഥിയായത്. ഇതിനായി പ്രിയങ്കയുടെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അങ്കൗണ്ടിലേക്ക് നന്ദകുമാർ ഒന്നര ലക്ഷം രൂപയും നൽകി. എന്നാൽ നാല് ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക പലവിധത്തിൽ കടം വാങ്ങിയതാണെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായ ഷിജു വർഗീസ് മന്ത്രി മേഴ്സിക്കുട്ടിഅമ്മയ്ക്കെതിരെ ജനവികാരം തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് ദിവസം കാർ കത്തിക്കൽ നാടകം സൃഷ്ടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
മാനസികമായി ബുദ്ധിമുട്ടിച്ചു: പ്രിയങ്ക
അരൂരിലെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നതായും സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനെ കുറിച്ചുപോലും ആലോചിച്ചിരുന്നതായും പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ചെലവിനായി പാർട്ടിയിൽ നിന്ന് ലഭിക്കുമെന്ന് പറഞ്ഞിരുന്ന തുക ലഭിച്ചില്ല.
ഷിജു വർഗീസിന്റെ കാറിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞതായും പിന്നീട് അദ്ദേഹം തന്നെയാണ് പ്രതിയെന്നും അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. ഷിജു വർഗീസിന്റെ ബിസിനസ് താത്പര്യങ്ങളോ കുടുംബകാര്യങ്ങളോ അറിയില്ല. പാർട്ടിയിലേക്കുക്ഷണിച്ചതും സ്ഥാനാർത്ഥിയാകാൻ നിർദ്ദേശിച്ചതും നന്ദകുമാറാണ്. താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലെ ക്ഷേത്രത്തിൽവച്ചുള്ള പരിചയമാണ് നന്ദകുമാറുമായിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു.